ഇടുക്കി: ചിന്നക്കനാൽ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി 10 മണിയോടെയുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ 2 പേർക്ക് പരിക്കേറ്റു. സിങ്കുകണ്ടം സ്വദേശികളായ വത്സൻ, വിൻസെന്റ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഒന്നര ഏക്കറോളം കൃഷിയും ആന നശിപ്പിച്ചു.
അതിനിടെ പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. വെള്ളമാരി ഊരിനടുത്താണ് ആനക്കൂട്ടം ഇറങ്ങിയത്. എട്ട് ആനകൾ ഉണ്ടായിരുന്നു. ആനകൾ സ്വകാര്യ റിസോർട്ടിനുള്ളിലൂടെ നടക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. അട്ടപ്പാടി ചിണ്ടക്കിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന് നേരെയും കാട്ടാനയുടെ ആക്രമണം ഉണ്ടായി. ഡ്രൈവർ ചന്ദ്രൻ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടാൻ തീരുമാനമാകുന്നത് വരെയാണ് സമരം. പൂപ്പാറയിലും പ്രതിഷേധം ശക്തമാവുകയാണ്. ഇന്ന് വൈകിട്ട് മൂന്നിന് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ധർണ നടത്തും. അരിക്കൊമ്പൻ്റെ ആക്രമണത്തിന് ഇരയായവരെ കൂടി ഉൾപ്പെടുത്തി വരും ദിവസങ്ങളിലും സമരം തുടരാനാണ് തീരുമാനം.