ചെന്നൈ: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് 26കാരിയും കാമുകനും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായത്. പൂക്കച്ചവടക്കാരനായ പ്രഭു(30)വിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ വിനോദിനി (26) ഇവരുടെ കാമുകൻ ഭാരതി (23), ഭാരതിയുടെ സുഹൃത്തുക്കളായ റൂബൻ ബാബു, ദിവാകർ, ശർവാൻ എന്നിവർ പിടിയിലായത്.നവംബർ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രഭുവിനെ കാണാൻ സഹോദരൻ വീട്ടിലെത്തിയതോടെയാണ് കൊലപാതകവിവരം പുറത്തുവരുന്നത്. സഹോദരനെ അന്വേഷിച്ചപ്പോൾ വീട്ടിലെത്തിയില്ലെന്നാണ് വിനോദിനി മറുപടി നൽകിയത്. പലയിടത്തും അന്വേഷിച്ചിട്ട് കാണാതായതോടെ സഹോദരൻ പൊലീസിൽ പരാതി നൽകി. അന്വേഷണത്തതിൽ വിനോദിനിയും ഭാരതിയുമായുള്ള ബന്ധം പൊലീസ് കണ്ടെത്തുകയായിരുന്നു.
വിനോദിനിയും കാമുകനും മൂന്ന് മാസം മുൻപ് ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. ഇതറിഞ്ഞ പ്രഭു ഭാര്യയുമായി വഴക്കിട്ടു. ഭാരതിയുമായുള്ള ബന്ധം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. തുടർന്ന് പ്രഭു മറ്റൊരു വീട്ടിലേയ്ക്ക് താമസം മാറുകയും ചെയ്തു. ശേഷം രണ്ടാഴ്ചയോളം വിനോദിനിയും ഭാരതിയും കണ്ടിരുന്നില്ല.കൊലപാതകം നടന്ന ദിവസം രോഗബാധിതനായിരുന്ന പ്രഭുവിന് മരുന്നെന്ന പേരിൽ വിനോദിനി ഉറക്കഗുളിക നൽകിയതിനുശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഭാരതി സുഹൃത്തുക്കളെ വിളിച്ചുവരുത്തി മൃതദേഹം തിരുച്ചിറപ്പള്ളി- മധുര ഹൈവേയ്ക്ക് സമീപം കത്തിക്കാൻ പദ്ധതിയിട്ടു. എന്നാൽ മഴ കാരണം ഇത് പൊളിഞ്ഞു. തുടർന്ന് മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി കാവേരി നദിയിലും ബാക്കി ഭാഗങ്ങൾ കൊല്ലിഡാം നദിയിലും ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രഭുവിനും ഭാരതിക്കും ഒരു മകനും മകളുമുണ്ട്.