
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ഹർജി കേൾക്കുന്നതിൽ നിന്ന് സ്വമേധയാ പിന്മാറിയത്. ഇതോടെ ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ നിയമവിരുദ്ധമായി പുറത്തായ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസിനെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടന്നതായി ഹർജിയിൽ ആരോപിക്കുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകയായ വൃന്ദ ഗ്രോവറാണ് അതിജീവിതയ്ക്കായി പുതിയ ഹർജി സമർപ്പിച്ചത്.
കേസിലെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടതായി നേരത്തെ കണ്ടെത്തലുകൾ പുറത്തുവന്നിരുന്നു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട മെമ്മറി കാർഡിന്റെ സംരക്ഷണത്തിൽ വിചാരണ കോടതിക്ക് വീഴ്ച സംഭവിച്ചുവെന്ന ആക്ഷേപവും ഉയർന്നിരുന്നു.
മെമ്മറി കാർഡ് പരിശോധിക്കുന്ന സമയത്ത് മൊബൈൽ ഫോണുകളോ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമായി നിർദേശിച്ചിരുന്നു. ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും സാങ്കേതിക സഹായത്തോടെയും മാത്രമേ പരിശോധന നടത്താവൂ എന്നും നിർദേശമുണ്ടായിരുന്നു.
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ എങ്ങനെ പുറത്തായി, അതിന് പിന്നിൽ ആരൊക്കെയാണെന്നത് സംബന്ധിച്ച അന്വേഷണം ശക്തമാക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഹൈക്കോടതിയുടെ പുതിയ ബെഞ്ച് ഹർജി പരിഗണിക്കുന്നതോടെ വിഷയത്തിൽ നിർണായക നിയമനടപടികൾക്ക് വഴിയൊരുങ്ങുമെന്നാണ് വിലയിരുത്തൽ.


