തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമം പോലെ കേരളം ഒരു സെറ്റിൽമെന്റ് ആക്ട് രൂപീകരിക്കാൻ ഒരുങ്ങുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. അധിക വിസ്തീർണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് വഴി സാധിക്കും. ലാൻഡ് റീസർവ്വേയുമായി ബന്ധപ്പെട്ട പരാതികളിൽ 60 ശതമാനവും ഭൂമിയുടെ വിസ്തീർണവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
ഭൂമിയുടെ വിതരണവുമായി ബന്ധപ്പെട്ട് പൊതുനയം രൂപീകരിക്കാനും പദ്ധതിയുണ്ട്. കൂടാതെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു പുതിയ നയം അവതരിപ്പിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രണ്ടാമത് ജില്ലാ റവന്യൂ അസംബ്ലിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞവർഷം ജില്ലാ റവന്യൂ അസംബ്ലി മീറ്റിംഗിൽ
ഒരു വർഷത്തിനുള്ളിൽ അമ്പതിനായിരം പേർക്ക് പട്ടയം കൊടുക്കണം എന്ന് പറഞ്ഞപ്പോൾ പലരും നെറ്റി ചുളിച്ചെങ്കിലും 54,000 പേർക്ക് പട്ടയം നൽകാൻ സാധിച്ചുന്നതാണ് യാഥാർത്ഥ്യം. ഈ വർഷം മലയോര- ആദിവാസി മേഖലകളിലെ പട്ടയ വിതരണത്തിനാണ് വകുപ്പ് ശ്രദ്ധ കൊടുക്കുക. ഇതിനായി പ്രത്യേക ഫോഴ്സ് രൂപീകരിച്ചുകൊണ്ട് മാർച്ച് മാസത്തിനുള്ളിൽ പട്ടയവിതരണം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
എല്ലാ മണ്ഡലത്തിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ റവന്യൂവുമായി ബന്ധപ്പെട്ട് ഒരു വർഷം മുതൽ മൂന്നു വർഷം വരെയുള്ള കാലയളവിൽ നടപ്പാക്കാവുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് യോഗം വിളിച്ചു കൂട്ടണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഡെപ്യൂട്ടി കളക്ടർമാരെ നോഡൽ
ഓഫീസർമാരായി നിയമിക്കുന്നതാണ്. മൂന്ന് വർഷത്തിനുള്ളിൽ ഭൂമിയില്ലാത്തവരെ കണ്ടെത്തി മണ്ഡലത്തിൽ എവിടെയെങ്കിലും ഭൂമി ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങൾ സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കാൻ ഗ്രാമസഭകളിലേക്ക് പ്രത്യേകം ട്രെയിനർമാരെ അയച്ച് പരിശീലനം നൽകാനുള്ള നടപടികൾ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ വി. ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവരും റവന്യൂമായി ബന്ധപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി. റവന്യൂവു മായി ബന്ധപ്പെട്ട് ജില്ലയിൽ നടന്നുവരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ വിശദീകരിച്ചു. ജൂലൈ 20 വരെയാണ് ജില്ലാ റവന്യൂ അസംബ്ലി നടക്കുന്നത്.
ഐ.എൽ ഡി എമ്മിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ, ഡി.കെ മുരളി, വി ജോയ്, കെ.ആൻസലൻ, വി. കെ പ്രശാന്ത്, ഐ.ബി സതീഷ്, വി. ശശി, ജി. സ്റ്റീഫൻ, എം.വിൻസെന്റ് എന്നിവരും റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക്, ലാൻഡ് റവന്യൂ കമ്മീഷണർ കെ.ബിജു, ജോയിന്റ് കമ്മീഷണർ ജെറോമിക് ജോർജ്, ഹൗസിംഗ് കമ്മീഷണർ എൻ.ദേവീദാസ്, ഐ.എൽ. ഡി.എം ഡയറക്ടർ ഡി. സജിത് ബാബു, സർവ്വേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടർ സീറാം സാംബശിവ റാവു, എ. ഡി. എം അനിൽ ജോസ്. ജെ, സബ് കളക്ടർ എം.എസ് മാധവിക്കുട്ടി, ആർ.ഡി.ഒമാർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
![](https://ml.starvisionnews.com/wp-content/uploads/2022/03/MEM-Santhigiri-1.jpg)