കൊച്ചി: പുരാവസ്തു തട്ടിപ്പിൽ അറസ്റ്റിലായ മോന്സന് മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്ത സമ്മർദ്ദം അനുഭവപ്പെട്ടതിനെ തുടർന്നാണ് മോന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ കോടതിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് നടത്തിയ വൈദ്യപരിശോധനയിലാണ് ഇയാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടെത്തിയത്. തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ മോന്‍സനെ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമായ ശേഷമാണ് മോന്‍സനെ കോടതിയില്‍ ഹാജരാക്കുക. ഇയാളുടെ ജാമ്യാപേക്ഷയും പോലീസ് നല്കിയ കസ്റ്റഡി അപേക്ഷയും കോടതി ചൊവ്വാഴ്ച വിധി പറയും. അഞ്ച് ദിവസത്തേക്ക് മോന്‍സനെ കസ്റ്റഡിയിൽ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സന്റെ തട്ടിപ്പ്. തനിക്ക് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്സണ് ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.
പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.
