ദില്ലി: അഫ്ഗാൻ പൗരൻമാർക്ക് നേരത്തെ നല്കിയ എല്ലാ വിസകളും ഇന്ത്യ റദ്ദാക്കി . ഇ വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഫ്ഗാൻ പൗരൻമാരുടെ ഇന്ത്യൻ വിസയുള്ള പാസ്പോർട്ടുകൾ ഭീകരർ മോഷ്ടിച്ചെന്ന് സൂചന. ഈ സാഹചര്യത്തിലാണ് പഴയ വിസകൾ റദ്ദാക്കിയത്. അതേസമയം, അഫ്ഗാനിസ്ഥാനിൽ രക്ഷാദൗത്യത്തിനയച്ച വ്യോമസേന വിമാനം നാല് ദിവസം കൂടി അവിടെ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിരിച്ചെത്തുന്ന എല്ലാവർക്കും രണ്ടാഴ്ച നിരീക്ഷണം നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. താലിബാനോടുള്ള ഇന്ത്യൻ നിലപാട് വ്യക്തമാക്കണമെന്ന് നാളത്തെ സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടും.
അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം മുപ്പത്തിയൊന്നിന് അവസാനിപ്പിക്കും എന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. ഇനി എത്ര ഇന്ത്യക്കാർ മടങ്ങാനുണ്ടെന്ന് വ്യക്തമായ കണക്ക് കേന്ദ്രം നല്കിയിട്ടില്ല. എന്നാൽ പല രാജ്യങ്ങളുടെ ക്യാംപുകളിൽ ജോലി ചെയ്ത നൂറിലധികം പേർ ഇനിയും ഉണ്ടാകും എന്നാണ് സൂചന. വിമാനത്താവളത്തിൽ എത്തുന്നവരെ താജിക്കിസ്ഥാനിൽ എത്തിക്കാൻ വ്യോമസേന വിമാനം തല്ക്കാലം അവിടെ തങ്ങും. ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുക്കുന്ന സിഖ് സമുദായ അംഗങ്ങളായ അഫ്ഗാൻ പൗരൻമാരെയും മുപ്പത്തിയൊന്നിന് മുമ്പ് എത്തിക്കാനാണ് ശ്രമം.
അഫ്ഗാനിസ്ഥാനിലെ നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും “ഇ-എമർജൻസി എക്സ്-മിസ്ക് വിസ” (E -Emergency X Misc visa ) അവതരിപ്പിച്ചുകൊണ്ട് വിസ നടപടികൾ കാര്യക്ഷമമാക്കുന്നതും കാരണം, ഇനിമുതൽ എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസയിൽ മാത്രമേ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിയൂ. ചില അഫ്ഗാൻ പൗരന്മാരുടെ പാസ്പോർട്ടുകൾ നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടുകൾ കണക്കിലെടുത്ത്, നിലവിൽ ഇന്ത്യയിൽ ഇല്ലാത്ത എല്ലാ അഫ്ഗാൻ പൗരന്മാർക്കും മുമ്പ് അനുവദിച്ച വിസകൾ അടിയന്തിരമായി അസാധുവാക്കിയതായി അറിയിച്ചിട്ടുണ്ട് .ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് www.indianvisaonline.gov.in ൽ ഇ-വിസയ്ക്ക് അപേക്ഷിക്കാം.
