ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ഉയരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രത്യേക സംഘത്തെ കേരളത്തിലേക്ക് അയക്കുന്നു. വെള്ളിയാഴ്ച കേന്ദ്ര സംഘം കേരളത്തിലെത്തും. എൻസിഡിസിയുടെ(നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ) ഡയറക്ടർ ഡോ. എസ്.കെ സിംഗാണ് സംഘത്തിന് നേതൃത്വം വഹിക്കുന്നത്. കേന്ദ്ര നീക്കത്തെ കേരള ആരോഗ്യ വകുപ്പ് സ്വാഗതം ചെയ്തു.
കൊറോണ കേസുകൾ നിയന്ത്രിക്കാൻ സംസ്ഥാനം സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ എന്തെല്ലാമാണ്, എന്തെങ്കിലും പിഴവുകളുണ്ടോ, ടെസ്റ്റിംഗ് എന്തൊക്കെയാണ് കേന്ദ്രത്തിന്റെ സഹായം ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഡോ. എസ്.കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. തുടർന്ന് റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
അടുത്തിടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 35, 038 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. സെപ്റ്റംബർ മുതൽ രാജ്യത്തെ കൊറോണ കേസുകൾ വലിയരീതിയിൽ കുറയുമ്പോഴും സംസ്ഥാനത്തെ രോഗ വ്യാപനം കൂടുന്നത് ആശങ്കയാകുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സംഘം കേരളത്തിലെത്തുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിന്റെ രോഗ വ്യാപന തീവ്രത ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പ്രത്യേക മെഡിക്കൽ ടീമിനെ കേരളത്തിൽ അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു.