മലപ്പുറം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കായികവകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടുകൾ സത്യസന്ധമല്ലെന്ന് മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ. തിരൂർ തലക്കാട് സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
കായികവകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അബ്ദുറഹിമാൻ പറഞ്ഞു. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥൻ ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചതെന്നും രണ്ട് റിപ്പോർട്ടുകളും യാഥാർഥ്യങ്ങൾ മറച്ചുവെച്ച് പുകമറ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
മന്ത്രിയുടെ ഔദ്യോഗിക കമ്പ്യൂട്ടർ പരിശോധിച്ചാൽ വിഷയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭിക്കും. എന്നാൽ കായികമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രത്യേക അന്വേഷണസംഘം കമ്പ്യൂട്ടറിലെ രേഖകൾ പൂർണമായി പരിശോധിക്കണമെന്നും അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.
സ്പോൺസർക്ക് ജിഎസ്ടിയുമായി ബന്ധപ്പെട്ട നോട്ടീസ് ആദ്യമായി നൽകിയത് ഇടത് സർക്കാരാണെന്നും ജിഎസ്ടി നിയമത്തിലെ വ്യവസ്ഥകൾ പരിശോധിക്കുന്നതിൽ ഉണ്ടായ കാലതാമസമായിരിക്കാം തുടർനടപടികൾ വൈകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
അർജന്റീന ടീം ചൈനയിൽ കളിക്കാമെന്ന് അറിയിച്ച് പണം വാങ്ങിയശേഷം എത്തിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അവിടെയും കേസ് നൽകിയിട്ടുണ്ടെന്നും അബ്ദുറഹിമാൻ ആരോപിച്ചു. സമാനമായി കേരളത്തിലും കളിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയശേഷം അർജന്റീന അധികൃതർ വഞ്ചിച്ചെന്നാണ് മുൻ മന്ത്രിയുടെ വാദം.
മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ തട്ടിപ്പ് നടന്നുവെന്ന പരാതിയിൽ പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് അബ്ദുറഹിമാന്റെ പ്രതികരണം. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയശേഷം ചുമത്തേണ്ട വകുപ്പുകൾ സംബന്ധിച്ച് തീരുമാനമെടുക്കും.

