ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ ഷൗക്കത്തിനെതിരെ സമൂഹമാധ്യമത്തിൽ വ്യക്തിഹത്യാ പരാമർശം നടത്തിയ മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ സംഘടനാ പദവികളിൽനിന്നും നീക്കി. സംസ്ഥാന കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.
‘യുക്തിവാദം തലയ്ക്കു കയറിയതിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്’ എന്നായിരുന്നു ഷാക്കിറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം. നിലവിലുള്ള നിയമപ്രകാരം സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പോസ്റ്റ് വിവാദമായതോടെ പിന്നീട് പിൻവലിച്ചു.
അതേസമയം, ഷൗക്കത്തിന്റെ മൊബൈൽ ഫോൺ ഇതുവരെ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണദിവസം പൊലീസ് ഫോൺ വാങ്ങിയെങ്കിലും പിന്നീട് കുടുംബത്തിന് തിരികെ നൽകിയതായി ബന്ധു ഷക്കീർ പറഞ്ഞു. പാറ്റേൺ ലോക്ക് ഉള്ളതിനാൽ ഫോൺ തുറക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണെങ്കിലും ആത്മഹത്യാ പ്രേരണ സംബന്ധിച്ച തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

