ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തെ വിമർശിക്കുന്നവർക്കെതിരെ വിവാദ പരാമർശവുമായി ബിജെപി എംപി ജനാർദ്ദൻ മിശ്ര. “ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽനിന്ന് കൊണ്ടുവരുമോ?” എന്നായിരുന്നു എഥനോൾ കലർത്തിയ പെട്രോളിനെ എതിർക്കുന്നവരോടുള്ള എംപിയുടെ ചോദ്യം.
റെവയിൽനിന്ന് ഭോപ്പാലിലേക്കും കൊൽക്കത്തയിലേക്കുമുള്ള പുതിയ വിമാന സർവീസുകളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മധ്യപ്രദേശിലെ റെവ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജനാർദ്ദൻ മിശ്ര.
ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ 20 ശതമാനം മാത്രമാണ് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നതെന്നും ശേഷിക്കുന്ന 80 ശതമാനം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ സംഘർഷവും ഹൂതികളുടെ ഉപരോധവും കാരണം ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തിക്കാൻ കപ്പലുകൾക്ക് 18,000 കിലോമീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ടിവരുന്നതായും എംപി ചൂണ്ടിക്കാട്ടി.
രാജ്യത്ത് ശുദ്ധമായ പെട്രോൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ചിലർ വാശിപിടിക്കുകയാണെന്ന് മിശ്ര വിമർശിച്ചു. പെട്രോൾ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടായാൽ വിമർശകർ അത് എവിടെനിന്ന് കൊണ്ടുവരുമെന്നും അദ്ദേഹം ചോദിച്ചു.
ബ്രസീലിൽ എഥനോൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നുണ്ടെന്നും അതുമൂലം വാഹനങ്ങൾക്ക് തകരാറുകൾ സംഭവിക്കുന്നില്ലെന്നും മിശ്ര അവകാശപ്പെട്ടു. എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കാൻ ഇന്ത്യൻ വാഹനങ്ങളുടെ എൻജിനുകൾ സജ്ജമാണെന്ന് വാഹനനിർമാതാക്കൾ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ഇന്ത്യയിലേതുപോലെ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മറ്റൊരു രാജ്യമില്ലെന്നും ചടങ്ങിൽ ജനാർദ്ദൻ മിശ്ര അവകാശപ്പെട്ടു.

