
വാഷിങ്ടൺ: ഇടവേളയ്ക്ക് ശേഷം യുഎസ്–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ പരസ്പര ഭീഷണികളുമായി ഇരുരാജ്യങ്ങളും രംഗത്ത്. തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ ശക്തമായ സൈനിക തിരിച്ചടി നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ ഭാഗത്തുനിന്ന് വധശ്രമമുണ്ടായാൽ പ്രയോഗിക്കാൻ 1000 മിസൈലുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ആവശ്യമായാൽ കൂടുതൽ മിസൈലുകൾ വിന്യസിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇറാനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
ഇറാന്റെ വധഭീഷണി നേരിടുന്നവരുടെ പട്ടികയിൽ താൻ ഏറെക്കാലമായി മുൻനിരയിലാണെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഉടൻ വധശ്രമമുണ്ടാകുമെന്ന തരത്തിലുള്ള രഹസ്യാന്വേഷണ വിവരം നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനെ ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.
അതേസമയം, ഇറാനെതിരായ ഉപരോധ നടപടികൾ ശക്തമാക്കാനും അമേരിക്ക നീക്കം തുടങ്ങി. ഇറാനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്കും വിവിധ എക്സ്ചേഞ്ച് കമ്പനികൾക്കുമെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ഇത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ അമേരിക്കയ്ക്കെതിരെ ഇറാനും പ്രതികരിച്ചു. ഏതെങ്കിലും ധാരണയിലെ വ്യവസ്ഥകൾ ലംഘിച്ചാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ചർച്ചകൾ തുടരാൻ ഇറാൻ അഭ്യർഥിച്ചെന്ന ട്രംപിന്റെ അവകാശവാദവും തെഹ്റാൻ തള്ളി.


