
ദില്ലി: ടോൾപ്ലാസകളിൽ ഫാസ്ടാഗ് വാർഷിക പാസ് നിരക്ക് കൂട്ടി ദേശീയപാതാ അതോറിറ്റി. മൂവായിരം രൂപയിൽ നിന്ന് മൂവായിരത്തി എഴുപത്തിയഞ്ച് രൂപയാക്കിയാണ് വാർഷിക പാസ് നിരക്ക് വർധിപ്പിച്ചത്. ഏപ്രിൽ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും എൻ എച്ച് എ ഐവ്യക്തമാക്കി. അൻപത്തിയാറ് ലക്ഷത്തോളം പേരാണ് രാജ്യത്ത് ഫാസ്ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നത്. വർഷത്തിൽ ഇരുനൂറ് തവണ ഫീസീടാക്കാതെ ടോൾപ്ലാസകൾ കടക്കാം എന്നതാണ് ഏറ്റവും വലിയ നേട്ടം. 2025 ഓഗസ്റ്റ് 15 നാണ് എൻ എച്ച് എ ഐ ഫാസ്റ്റ് ടാഗ് വാർഷിക പാസ് അവതരിപ്പിച്ചത്. ഈ പാസ് ദേശീയ പാത ഉപയോക്താക്കൾക്ക് സുഗമവും താങ്ങാനാവുന്നതുമായ യാത്രാ ഓപ്ഷൻ നൽകുന്നതാണെന്നാണ് അഭിപ്രായം. ദേശീയ പാതകളിലും ദേശീയ എക്സ്പ്രസ് വേകളിലുമുള്ള ഏകദേശം 1150 ടോൾ പ്ലാസകളിൽ വാർഷിക ഫാസ്ടാഗ് പാസ് ഉപയോഗിക്കാവുന്നതാണ്.
ഫാസ്ടാഗ് വാർഷിക പാസിന്റെ പ്രയോജനങ്ങൾ
ഫാസ്റ്റ് ടാഗ് വാർഷിക പാസ് ലഭിക്കുന്നത് ഇടയ്ക്കിടെ ടോൾ അടയ്ക്കുന്നതിന്റെ ബുദ്ധിമുട്ടിൽ നിന്ന് നിങ്ങളെ മോചിപ്പിക്കും. എപ്പോഴും നിങ്ങൾ റീചാർജ് ചെയ്യേണ്ടതില്ല. നിങ്ങൾക്ക് പണരഹിതവും യാന്ത്രികവുമായ എൻട്രികൾ നടത്താൻ കഴിയും. അതുവഴി നീണ്ട വരികളിൽ കാത്തിരിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. നിങ്ങൾ ദിവസേനയോ പതിവായി യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ വാർഷിക ചെലവുകൾ മുൻകൂട്ടി നിശ്ചയിച്ചിരിക്കും. ദിവസേന ജോലിക്ക് യാത്ര ചെയ്യുന്നവർക്കും ഹൈവേയിൽ പതിവായി യാത്ര ചെയ്യുന്നവർക്കും ഇത് ഒരു പ്രയോജനകരമായ ഓപ്ഷനായിരിക്കും.
ഫാസ്ടാഗ് വാർഷിക പാസിന്റെ ദോഷങ്ങൾ
ഇത് അപൂർവ്വമായി യാത്ര ചെയ്യുന്നവർക്ക് ഒരു പോരായ്മയായിരിക്കാം. നിങ്ങൾ മാസത്തിൽ 1-2 തവണ മാത്രമേ ടോൾ വഴി കടന്നുപോകുന്നുള്ളൂവെങ്കിൽ, 3,075 രൂപ പാഴായേക്കാം. ഇത് തിരികെ ലഭിക്കാത്ത തുകയാണ്. വാർഷിക പാസ് ഒരിക്കൽ വാങ്ങിയാൽ, പണം തിരികെ ലഭിക്കില്ല. ഈ പാസ് എല്ലായിടത്തും സാധുതയുള്ളതല്ല.ഇതിന് പരിമിതമായ സാധുത കാലയളവ് മാത്രമേയുള്ളൂ. നിങ്ങൾ ഇത് പൂർണ്ണമായും ഉപയോഗിച്ചാലും ഇല്ലെങ്കിലും, കൃത്യം ഒരു വർഷത്തിനുശേഷം നിങ്ങൾ വീണ്ടും പണം നൽകേണ്ടിവരും.


