
തിരുവനന്തപുരം: വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വി സി മോഹനൻ കുന്നുമ്മൽ. വിദ്യാർത്ഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകളെന്ന് ആയിരുന്നു കേരള സർവകലാശാല വി സിയുടെ പരാമർശം. വിദ്യാർത്ഥി നേതാക്കളെ ലഹരി പരിശോധന നടത്താൻ വെല്ലുവിളിക്കുന്നു. പരിശോധന നടത്തിയാൽ എത്ര പേർ ലഹരിക്ക് അടിമകളാണെന്ന് അറിയാമെന്നും ഡോ. മോഹനൻ കുന്നുമ്മൽ ആരോപിച്ചു.
വെറുതെ അലമ്പ് ഉണ്ടാക്കുന്ന ആളുകൾ, ബസ്സിന് കല്ലെറിയുന്നവർ, റോഡിൽ ടയർ കത്തിക്കുന്ന ആളുകൾ, അധ്യാപകരെ ഖരാവോ ചെയ്യുന്ന ആളുകളും ആണ് സംഘടനകളിൽ ഉള്ളത്. ചില വിദ്യാർത്ഥി സംഘടനകളും അവരുടെ ഗുണ്ടകളും വൈസ് ചാൻസലറായ തന്നെ തടഞ്ഞതിനെ കുറിച്ചും വി സി പറഞ്ഞു. ഇത്തരം തെമ്മാടികൾ അല്ല നമ്മുടെ നാടിൻ്റെ കരുത്ത് എന്നും തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുകയെന്നും ഡോ. മോഹനൻ കുന്നുമ്മൽ പ്രസംഗത്തിൽ പറഞ്ഞു. തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച വികസിത് ഭാരത് യൂത്തിൻ്റെ സംസ്ഥാന പാർലമെൻ്റിനിടെയാണ് വൈസ് ചാൻസലറുടെ വിവാദ പ്രസ്താവന.


