
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയിൽ. പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്ന് കോടതി ആരാഞ്ഞു. റിപ്പോർട്ട് സമർപ്പിക്കാനും ഓഡിറ്റർക്ക് നിർദേശം നൽകി. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാമെന്ന് ഓഡിറ്റർ കോടതിയെ അറിയിച്ചു.
ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടുകൾ ഹൈക്കോടതി നേരിട്ട് പരിശോധിക്കുന്നതിന്റെ ഭാഗമായാമ് റിപ്പോർട്ട് തേടിയത്. കണക്കുകൾ തയ്യാറാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ വിജയൻ അസോസിയേറ്റിനെ കക്ഷി ചേർത്ത കോടതി വ്യാഴാഴ്ച എല്ലാ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശം നൽകിയിരുന്നു. അയ്യപ്പ സംഗമം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കണക്ക് അവതരിപ്പിക്കാൻ വൈകുന്നതിനെ കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കിയ കണക്ക് സ്പെഷ്യൽ കമ്മീഷണർ വഴി ഹാജരാക്കിയെങ്കിലും കണക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു.
തുടർന്ന് കണക്ക് പരിശോധിക്കാൻ ദേവസ്വം ബോർഡ് കമ്മിറ്റിയെ വെച്ചെങ്കിലും കോടതിയിൽ കണ്ക്ക് നൽകാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കണ്ക്ക് നേരിട്ട് കോടതി പരിശോധിക്കുന്നത്. തങ്ങൾ ആവശ്യപ്പെട്ട കണക്കുകൾ നൽകാൻ ദേവസ്വം ബോർഡ് തയ്യാറായില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. എന്നാൽ രേഖകൾ എല്ലാം സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന് കൈമാറിയെന്നായിരുന്നു ബോർഡ് മറുപടി.


