
ന്യൂഡൽഹി: വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സീസണിന്റെ സംപ്രേഷണ അവകാശം ഏറ്റെടുക്കാൻ ഏഴ് കമ്പനികൾ ബിഡ് സമർപ്പിച്ചു. ബിഡ് സമർപ്പിക്കാൻ ഫെബ്രുവരി 1 ഞായറാഴ്ച വരെ എ ഐ എഫ് എഫ് സമയം അനുവദിച്ചിരുന്നു. സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായി ജിയോസ്റ്റാർ ബിഡ് സമർപ്പിച്ചു.
കൊൽക്കത്ത ആസ്ഥാനമായ ആനന്ദബസാർ പത്രിക (ABP) ഗ്രൂപ്പ്, ഫാൻകോഡ്, ജിയോസ്റ്റാർ, കെ പി എസ് സ്റ്റുഡിയോസ് എന്നിവരാണ് നിലവിൽ സംപ്രേഷണ അവകാശത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് കമ്പനികളുടെ വിവരങ്ങൾ ഇതുവരെ എ ഐ എഫ് എഫ് പ്രസിദ്ധീകരിച്ചിട്ടില്ല.
ജനുവരി 23ന് പ്രീ-ബിഡ് ക്ലാരിഫിക്കേഷൻ മീറ്റിങിൽ പങ്കെടുത്ത സോണി, സീ, ബ്രിട്ടീഷ് മീഡിയ ഗ്രൂപ്പായ ടു സർക്കിൾസ് എന്നിവർ ബിഡ് സമർപ്പിക്കാഞ്ഞതും ശ്രദ്ധേയമായി. ബിഡ് സമർപ്പിക്കാനുള്ള തീയതി ഫെബ്രുവരി 4 വരെ നീട്ടണമെന്ന് കമ്പനികൾ ആവശ്യപ്പെട്ടെങ്കിലും എ ഐ എഫ് എഫ് അതിന് വഴങ്ങിയില്ല. ബിഡുകൾ പരിഗണിച്ച് ഉടൻ തന്നെ എ ഐ എഫ് എഫ് തുടർ നടപടികൾ ആരംഭിക്കുമെന്നാണ് വിവരം.
ഇത്തവണ കരാർ സ്വന്തമാക്കുന്നവർക്ക് ലൈവ് ടെലിവിഷൻ സംപ്രേഷണം, ഡിജിറ്റൽ-ഒടിടി സ്ട്രീമിംഗ്, മൊബൈൽ ട്രാൻസ്മിഷൻ തുടങ്ങിയവ ഉൾപ്പെടുത്തിയ സമഗ്രമായ പാക്കേജാണ് എ ഐ എഫ് എഫ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പുതിയ ഐഎസ്എൽ സീസൺ ഫെബ്രുവരി 14ന് ആരംഭിക്കും. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തോടെയാകും ടൂർണമെന്റിന് തുടക്കം.


