
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായിരുന്ന കാലത്ത് അഭിഷേക് ശർമ്മയെ ടീമിൽ നിലനിർത്താൻ താൻ ശക്തമായി വാദിച്ചിരുന്നു എന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ടീമിൽ ഉള്ളപ്പോൾ തന്നെ അഭിഷേകിന്റെ കഴിവ് ഞാൻ ശ്രദ്ധിച്ചതാണ്. അഭിഷേകിനെ ടീമിൽ നിന്ന് ഒഴിവാക്കരുതെന്ന് താൻ ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റ് അതിന് തയ്യാറായില്ലെന്നും റിക്കി പോണ്ടിങ് പറഞ്ഞു.
“അഭിഷേക് ശർമ ഡൽഹിക്കായി കളിച്ച ആദ്യ പന്ത് തന്നെ ബൗളറുടെ തലക്കു മുകളിലൂടെ ഫോറോ സിക്സോ അടിച്ചതായി ആണ് എന്റെ ഓർമ്മ. അന്ന് താരത്തിന് 17 വയസാണ് പ്രായം. അവന്റെ ആ ഒരൊറ്റ ഷോട്ടിൽ തന്നെ അവൻ ഒരു സൂപ്പർതാരമാകുമെന്ന് ഞാൻ വിലയിരുത്തിയിരുന്നു” പോണ്ടിങ് പറഞ്ഞു. അഭിഷേകിനെ ഡൽഹിയിൽ നിലനിർത്തണമെന്നും മികച്ച ഭാവിയുള്ള താരമാണ് അഭിഷേക് എന്നും ഞാൻ പറഞ്ഞിരുന്നു.
എന്നാൽ എന്റെ വാക്ക് കേൾക്കാതെ ഡൽഹി ക്യാപിറ്റൽസ് അഭിഷേകിനെ വിട്ടുകൊടുക്കുകയായിരുന്നു എന്നും പോണ്ടിങ് വ്യക്തമാക്കി.
” അവൻ ഇന്ന് ഒരു സൂപ്പർതാരമായി വളർന്നിരിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങളിലും അവനിൽ നിന്ന് വലിയ പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നു,” പോണ്ടിങ് വ്യക്തമാക്കി.
ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് അഭിഷേക് ശർമ കാഴ്ച വെക്കുന്നത്. 38 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 1,297 റൺസാണ് താരത്തിന്റെ സംഭാവന. രണ്ട് സെഞ്ച്വറി കളും എട്ട് അർധസെഞ്ച്വറികളും ഇത് വരെ താരം സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ബാറ്ററാണ് അഭിഷേക് ശർമ.


