
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം വസ്തുതകൾ മറച്ച് വെക്കുന്നുവെന്ന് സിപിഐ. ശബരിമല സ്വർണ്ണക്കൊള്ള തോൽവിക്ക് കാരണമായെന്നും ഇതിൽ കൃത്യമായ വിലയിരുത്തൽ വേണമെന്നും സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനമുയർന്നു. ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായി. പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചുവെന്നും സിപിഐ വിമർശിക്കുന്നു. ഇന്നലെ നടന്ന സിപിഎം യോഗത്തിലും ശബരിമല സ്വർണ്ണക്കൊള്ളയും പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതും തിരിച്ചടിയായെന്ന് വിലയിരുത്തിയിരുന്നു.
പത്മകുമാറിനെതിരെ നടപടിയെടുക്കാതെ സിപിഎം സംരക്ഷിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയിട്ട് പോലും കോൺഗ്രസ് നടപടിയെടുത്തുവെന്നും സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്ന് എംവി ഗോവിന്ദൻ
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്നും അപ്രതീക്ഷിത പരാജയവും പരിഹാര നടപടികളുമാണ് നേതൃയോഗം ചർച്ച ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശരിയായ ദിശാബോധത്തോടെ വിലയിരുത്തലുമായി മുന്നോട്ട് പോകും. വോട്ടിംഗ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ട്. ശരിയായ രാഷ്ടീയ പ്രചാരണവും സംഘാടന മികവും ഉണ്ടെങ്കിൽ തിരിച്ച് പിടിക്കാം. സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താൻ സാധിക്കും. കള്ള പ്രചാരവേലയുടെ അടിസ്ഥാനത്തിലാണ് യുഡിഎഫ് ബിജെപി വോട്ട് തേടിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വികസന നേട്ടങ്ങൾ ജനങ്ങൾ തിരിച്ചറിയാതിരിക്കാൻ വർഗീയ പ്രചരണത്തിലൂടെ വോട്ടു പിടിക്കാൻ ശ്രമിച്ചു. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ജയിച്ച 41-ാം വാർഡിൽ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്താകെ ഇതേ അവസ്ഥയാണ്. പരസ്പരം വോട്ട് കൈമാറ്റം നടന്നിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.


