
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍. സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിരുവനന്തപുരത്തടക്കം ആറു കോര്‍പ്പറേഷനുകളിൽ കൗണ്‍സിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. രാവിലെ പത്തിനാണ് കോര്‍പ്പറേഷനുകള്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. രാവിലെ 11.30നുശേഷമാണ് കോര്‍പ്പറേഷനുകളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്.
തിരുവനന്തപുരം കോര്‍പ്പറേഷനിൽ മുതിർന്ന അംഗം കോൺഗ്രസിന്റെ ക്ലീറ്റസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ബിജെപി കൗണ്‍സിലര്‍ വിവി രാജേഷ്, ആര് ശ്രീലേഖ അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയാണ് കവടിയാര്‍ കൗണ്‍സിലര്‍ കെഎസ് ശബരീനാഥൻ സത്യപ്രതിജ്ഞ ചെയ്തത്. വൈഷ്ണ സുരേഷ് അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയാണ് വൈഷ്ണയും സത്യപ്രതിജ്ഞ ചെയ്തത്. മുദ്രാവാക്യം മുഴക്കിയാണ് ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയെ പ്രവര്‍ത്തകര്‍ വരവേറ്റത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ജനവിധി അട്ടിമറിക്കാനില്ലെന്നാണ് സിപിഎമ്മും കോൺഗ്രസും വ്യക്തമാക്കിയിട്ടുള്ളത്. ക്രിയാത്മക പ്രതിപക്ഷമായി കൗൺസിലിലുണ്ടാകുമെന്നും സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.
തിരുവനന്തപുരത്തെ മേയര്‍ സ്ഥാനാര്‍ത്ഥി ആരെന്ന് 26ന് അറിയാമെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരത്ത് ബിജെപി നേടിയത് ഉജ്വല വിജയമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം ആവർത്തിക്കുമെന്നും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാജീവ് ചന്ദ്രശേഖറിന്റെ നേതൃമികവു തന്നെയെന്നും വിജയത്തിന് ആധാരമെന്നും പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. തിരുവനന്തപുരം കോർപറേനിൽ ചരിത്ര നിമിഷമാണിതെന്നും 45 ദിവസത്തിനകം വികസന ബ്ലൂ പ്രിന്റ് പുറത്തിറക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസന പദ്ധതികളുടെ പ്രഖ്യാപനത്തിന് പ്രധാനമന്ത്രി വരും. മേയർ സ്ഥാനാർത്ഥി ആരെന്ന് 26ന് തീരുമാനിക്കും. കുറച്ച് സസ്പെൻസ് ഇരിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റിടങ്ങളിൽ അതത് വരണാധികാരികളുമാണ് സത്യപ്രതിജ്ഞക്ക് നേതൃത്വം നൽകിയത്. ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും. നിലവിലുളള ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനാലാണ് അവധി ദിനമായിട്ടും ഇന്ന് സത്യപ്രതിജ്ഞ നിശ്ചയിച്ചത്. മലപ്പുറത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കാത്തതിനാൽ ഡിസംബർ 22നും അതിനു ശേഷവുമാണ് സത്യപ്രതിജ്ഞ. മേയർ,ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം 26നും പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27നും നടക്കും. തിരുവനന്തപുരത്തും കൊച്ചിയിലും മേയർ ആരെന്നതിൽ തീരുമാനമായിട്ടില്ല.


