
തിരുവനന്തപുരം : ലോട്ടറിയുടെ മേലുള്ള ജി.എസ്.ടി. വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി. നിലവിൽ ലോട്ടറിക്ക് 28 ശതമാനം ജി.എസ്.ടിയുണ്ട്. അത് 40 ശതമാനമായി ഉയർത്താനുള്ള നിർദ്ദേശമാണ് സപ്തംബർ 3-4 തീയതികളിലെ ജി.എസ്.ടി. കൗൺസിൽ പരിഗണിക്കുന്നത്. ഈ നികുതിവർദ്ധന കേരള ഭാഗ്യക്കുറിയെ തകർക്കും. സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവരാണ് ലോട്ടറി തൊഴിലാളികൾ. ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ട് ലക്ഷത്തോളം പേർ ഈ മേഖലയിൽ ഉപജീവനം നടത്തുന്നുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടി.
ജി.എസ്.ടി. 28 ശതമാനം എന്ന സ്ലാബ് ഒഴിവാക്കുമെന്ന് പറയുകയും ലോട്ടറി മേഖലയിൽ 40 ശതമാനമായി ഉയർത്തുകയും ചെയ്യുന്നത് അനീതിയാണ്. ക്ഷേമനിധി ബോർഡ് നടപ്പാക്കി വരുന്ന പെൻഷൻ, ബോണസ്, ചികിത്സാധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനങ്ങൾ, എന്നീ ആനുകൂല്യങ്ങളുടെ വിതരണത്തെ പോലും ഈ നികുതി വർദ്ധന പ്രതികൂലമായി ബാധിക്കും. ലോട്ടറിയിൽ നിന്നും ലഭിക്കുന്ന വരുമാനമുപയോഗിച്ചാണ് സംസ്ഥാന സർക്കാർ കാരുണ്യ ചികിത്സാപദ്ധതി നടപ്പാക്കുന്നത്. പ്രതിവർഷം ഏകദേശം 6 ലക്ഷം പേർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നു. 42 ലക്ഷം കുടുംബങ്ങൾ ഈ സൗജന്യചികിത്സാപദ്ധതിയിൽ ഗുണഭോക്താക്കളാണ്.
എല്ലാ നിയമവ്യവസ്ഥയും പാലിച്ച് സർക്കാർ നേരിട്ട് നടത്തുന്നതാണ് കേരള ഭാഗ്യക്കുറി. 2017ൽ ജി.എസ്.ടി. ആരംഭിച്ചത് മുതൽ 12 ശതമാനം മാത്രമായിരുന്നു ലോട്ടറിക്കുള്ള നികുതി. 2020ൽ അത് 28 ശതമാനമാക്കി വർദ്ധിച്ചു. ഇപ്പോഴാവട്ടെ, 40 ശതമാനമായി ഉയർത്താനുള്ള നീക്കം നടക്കുന്നു. ഫലത്തിൽ 350 ശതമാനത്തിന്റെ വർദ്ധനവ്. മറ്റൊരു മേഖലയിലും ഇത്തരമൊരു ഭീമമായ വർദ്ധനവില്ല. ലോട്ടറിക്ക് ജി.എസ്.ടി. വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭാഗ്യക്കുറി സംരക്ഷണസമിതിയുടെ നേതാക്കൾ എം.പി.മാരുമായി ചേർന്ന് കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകും.
സെപ്തംബർ 2ന് രാവിലെ 11 മണിക്ക് സംസ്ഥാന കൺവെൻഷൻ എറണാകുളത്ത് ചേരും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സെപ്തംബർ 12ന് തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് ഏജന്റുമാരും തൊഴിലാളികളും മാർച്ച് നടത്തും. സപ്തംബർ 15 മുതൽ 18 വരെ ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.
