
കൊല്ലം: കൊല്ലത്ത് മരിച്ച 13 കാരൻ മിഥുന്റെ വീട്ടിലെത്തി മന്ത്രിമാർ. കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് വി.ശിവൻകുട്ടിയും കെ.എൻ.ബാലഗോപാലും ഉറപ്പ് നൽകി. അപകടമുണ്ടായ സ്കൂളും മന്ത്രിമാർ സന്ദർശിച്ചു. കുട്ടി വലിഞ്ഞുകയറിയതാണ് അപകടത്തിന് കാരണമെന്ന പരാമർശത്തിൽ മന്ത്രി ചിഞ്ചുറാണി ഖേദം രേഖപ്പെടുത്തി.
കെഎസ്ഇബി പ്രഖ്യാപിച്ച ധനസഹായം കുടുംബത്തിന് കൈമാറി. വിലാപങ്ങൾ ഒഴിയാത്ത മിഥുന്റെ വീട്ടിലേക്ക് ആശ്വാസവാക്കുകളുമായി എത്തുന്നത് നിരവധി പേരാണ്. ഇന്നലെ കുഞ്ഞിനെ കുറ്റപ്പെടുത്തിയ മന്ത്രി ചിഞ്ചുറാണി ഇന്ന് ഖേദം പ്രകടിപിച്ചു. പറഞ്ഞത് പിഴവായി പോയെന്ന് ഏറ്റു പറഞ്ഞു. മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും അപകടമുണ്ടായ സ്കൂൾ സന്ദർശിച്ചു. മിഥുന് ഷോക്കേറ്റയിടം പരിശോധിച്ചു. പൊറുക്കനാകാത്ത അനാസ്ഥയാണ് ഉണ്ടായതെന്ന് വിദ്യാഭ്യാസ മന്ത്രി രൂക്ഷഭാഷയിൽ വിമർശിച്ചു.
ഇരുമന്ത്രിമാരും മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. നിറക്കണ്ണുകളോടെ അച്ഛൻ മനു മന്ത്രിമാരോട് സങ്കടം പറഞ്ഞു. മിഥുന്റെ മുത്തശ്ശിയെയും ബന്ധുക്കളെയും മന്ത്രിമാർ ആശ്വസിപ്പിച്ചു. കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് മന്ത്രിമാർ മടങ്ങിയത്. കെഎസ്ഇബി നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം
ചീഫ് എൻജിനിയർ മിഥുന്റെ അച്ഛനും അനിയനും കൈമാറി. മിഥുന്റെ സ്കൂളിലെ ടീച്ചർമാരും കുടുംബത്തെ കാണാനെത്തി. മന്ത്രിമാർ, എംപി, എംഎൽഎ, മുൻമന്ത്രിമാർ, പൊതുപ്രവർത്തകർ, സധാരണക്കാർ അങ്ങനെ നിരവധി പേരാണ് മിഥുന്റെ വീട്ടിലേക്ക് വരുന്നത്. വീട്ടുവളപ്പിൽ മിഥുന്റെ സംസ്കാരത്തിനായി ഒരുക്കങ്ങളും തുടങ്ങി.
