
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ കനത്തനാശം വിതച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ 50 കടന്നു. 51പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 52 പേരാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഗ്വാഡലൂപ് നദിക്കരയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തിൽ നടന്ന വേനൽകാല ക്യാമ്പിൽ പങ്കെടുത്ത 27 പെൺകുട്ടികളടക്കം നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. മരണസംഖ്യ ഗണ്യമായി ഉയർന്നേക്കുമെന്നാണ് വിവരം.
ടെക്സസ് ഹിൽ കൺട്രി പ്രവിശ്യയിലാണ് മണിക്കൂറുകൾക്കകം കനത്ത മഴയുണ്ടായത്. കെർ കൗണ്ടിയിലുണ്ടായ തീവ്രമഴയിൽ ഗ്വാഡലൂപ് കരകവിഞ്ഞു. 45 മിനിറ്റിൽ ജലനിരപ്പ് 26 അടി ഉയർന്നു. മൂന്ന് മുതൽ ആറുവരെ ഇഞ്ച് മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ 10 ഇഞ്ച് (ഏകദേശം 254 മില്ലീമീറ്റർ) മഴയാണ് പെയ്തത്. ഹണ്ട് പട്ടണത്തിൽ മൂന്നുമണിക്കൂറിൽ പെയ്തത് ആറര ഇഞ്ച് മഴ. ഇവിടെ 100 വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും കൂടുതൽ മഴയാണിത്. പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നില്ല.
ബോട്ടിലും ഹെലികോപ്ടറിലുമായി രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് എബട്ട് അറിയിച്ചു. ഇതുവരെ 850 പേരെ രക്ഷിച്ചതായി അധികൃതർ പറഞ്ഞു. വീടുകളും വാഹനങ്ങളും മരങ്ങളും വെള്ളത്തിൽ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലയിടത്തും വൈദ്യുതി മുടങ്ങി. റോഡുകൾ തകർന്നു. അമേരിക്കയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെയാണ് കനത്ത കനത്ത മഴയും പ്രളയവും. ടെക്സസിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ റദ്ദാക്കി. ഞെട്ടിപ്പിക്കുന്ന ദുരന്തമാണിതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഗ്വാഡലൂപ്പ് നദിക്കരയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തിൽ നടന്ന ക്യാമ്പ് മിസ്റ്റിക്കിൽ ഉണ്ടായിരുന്ന കുട്ടികളെയാണ് കാണാതായത്. റിവർ ടൂറിസം വ്യവസായത്തിന് പേരുകേട്ട സ്ഥലമാണ് ഹണ്ട്. ഇവിടെ നടക്കുന്ന വേനൽക്കാല ക്യാമ്പുകൾ പ്രശസ്തമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തുന്ന സ്ഥലമാണിതെന്ന് കമ്മ്യൂണിറ്റി ഫൗണ്ടേഷൻ ഓഫ് ടെക്സസ് ഹിൽ കൺട്രി സിഇഒ ഓസ്റ്റിൻ ഡിക്സൺ പറഞ്ഞു. ഹണ്ടിനും ഇൻഗ്രാമിനും ഇടയിൽ ക്യാമ്പുകൾ നടത്താനായി നിരവധി വീടുകളും ക്യാബിനുകളും ഉണ്ട്. ഇത്തരത്തിൽ ക്യാമ്പുകൾ നടത്തിരുന്ന ഇടത്താണ് ദുരന്തമുണ്ടായത്. നേർത്ത മണ്ണും കുത്തനെയുള്ള ഭൂപ്രകൃതിയും കാരണം ദുർബലമായ ഈ പ്രദേശം “ഫ്ലാഷ് ഫ്ലഡ് ആലി” എന്നാണ് അറിയപ്പെടുന്നത്. വളരെക്കാലമായി പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകുന്ന പ്രദേശമാണിതെന്നും ഓസ്റ്റിൻ ഡിക്സൺ പറയുന്നു.
