
കോഴിക്കോട്: കൊടുവള്ളിയിലെ സ്വർണവ്യാപാരിയിൽനിന്ന് ഒന്നേമുക്കാൽ കിലോഗ്രാം സ്വർണം കവർച്ച ചെയ്ത കേസിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കവർച്ചയുടെ മുഖ്യസൂത്രധാരനായ പാലക്കാട് സ്വദേശിയും കൊടുവള്ളിയിലെ സ്വർണ വ്യാപാരിയുമായ രമേശൻ (42), തൃശൂർ സ്വദേശികളായ എം.വി. വിപിൻ (35), പി.ആർ. വിമൽ(38), എം.സി. ഹരീഷ്(38), പാലക്കാട് സ്വദേശി ലതീഷ് (43) എന്നിവരെയാണ് തൃശൂർ, പാലക്കാട് എന്നിവടങ്ങളിൽനിന്നായി അറസ്റ്റ് ചെയ്തത്.
ഈ മാസം 27ന് രാത്രിയായിരുന്നു സംഭവം. കൊടുവള്ളിയിലെ ജ്വല്ലറി അടച്ച ശേഷം ഒന്നേമുക്കാൽ കിലോ സ്വർണവുമായി വീട്ടിലേക്ക് പോകുകയായിരുന്ന ബൈജുവിനെ വ്യാജ നമ്പർ പതിച്ച കാറിലെത്തി പ്രതികൾ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് സ്കൂട്ടറിന് മുൻവശത്ത് വെച്ചിരുന്ന സ്വർണാഭരണങ്ങളടങ്ങിയ കവർ തട്ടിയെടുത്ത് പ്രതികൾ രക്ഷപ്പെട്ടു.
കൊടുവള്ളി ടൗണിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കടയടച്ചു പോകുന്ന ബൈജുവിനെ ഒരാൾ രഹസ്യമായി നിരീക്ഷിക്കുന്നത് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രമേശൻ സ്വന്തം കടച്ചയടച്ച ശേഷം ബൈജുവിനെ ചുറ്റിപ്പറ്റി നടക്കുന്നതും നിരീക്ഷിക്കുന്നതും വ്യക്തമായത്. പിറ്റേന്ന് പാലക്കാട്ടേക്ക് പോയ രമേശനെ പോലീസ് സംഘം പിന്തുടർന്നു.
ഇന്നലെ മറ്റൊരു കാറിൽ പോകുകയായിരുന്ന ഇയാളെ പോലീസ് പിടികൂടി. കവർച്ച ചെയ്ത സ്വർണാഭരണത്തിൻ്റെ മുഖ്യഭാഗവും കാറിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ മറ്റു പ്രതികളെക്കുറിച്ചും വിവരം ലഭിച്ചു. പിന്നീട് വൈകാതെ മറ്റ് പ്രതികളെ തൃശൂരിൽനിന്ന് പോലീസ് പിടികൂടി.
