ബംഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഏറ്റവും കൂടുതൽ സാദ്ധ്യത ഉണ്ടായിരുന്ന നാലാമത്തെ സ്പോട്ടിലെ തെരച്ചിലിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഇവിടെ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെ നദിയുടെ ആഴത്തിൽ മുങ്ങി പരിശോധിച്ചെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ചെളിയും പാറയും മാത്രമാണ് കണ്ടതെന്നും മറ്റ് സ്പോട്ടുകളിലെ പരിശോധന തുടരുമെന്നും ദൗത്യസംഘം അറിയിച്ചു.
അർജുന് വേണ്ടിയുള്ള തെരച്ചിലിന്റെ 12-ാം ദിവസമായ ഇന്ന് ഏറ്റവും നിർണായകവും അപകടകരവുമായ ഘട്ടത്തിലൂടെയാണ് കടന്ന് പോയത്. ഏഴു നോട്ടിന് മുകളിലാണ് ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക്. മുങ്ങൽ വിദഗ്ദ്ധർക്ക് ഇറങ്ങി പരിശോധന നടത്താൻ കഴിയാത്ത സാഹചര്യമാണ്. കുന്ദാപുരയിൽ നിന്നുളള പ്രാദേശിക മത്സ്യത്തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ തെരച്ചിൽ.
സംഘത്തിന്റെ തലവൻ ഈശ്വർ മൽപെ നദിയിൽ മുങ്ങിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം തിരിച്ചുകയറുകയായിരുന്നു. തെരച്ചിലിനിടെ ഈശ്വർ മൽപെ കയർ പൊട്ടി ഒഴുകിപ്പോയെന്ന് കല്ല്യാശേരി എംഎൽഎ എം വിജിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു . മൂന്ന് തവണയാണ് നാവിക സേന ഈശ്വർ മൽപെയെ രക്ഷപ്പെടുത്തിയത്. കൂടുതൽ മത്സ്യബന്ധന ബോട്ടുകൾ ഷിരൂരിൽ എത്തിച്ചിട്ടുണ്ട്.