തിരുവനന്തപുരം: സി.പി.എമ്മുമായി ബന്ധപ്പെട്ട് പുറത്തുവന്ന അധോലോക അഴിഞ്ഞാട്ടത്തിന്റെ കണ്ണൂരിലെ കഥകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് വിലപിക്കുന്ന സി.പി.ഐ. സെക്രട്ടറി ബിനോയ് വിശ്വം, എല്‍.ഡി.എഫിന് നേതൃത്വം നല്കാന് സി.പി.എമ്മിന് അര്‍ഹതിയില്ലെന്ന് തിരിച്ചറിയണമെന്നും മുന്നണി വിട്ട് പുറത്തുവരാന്‍ തയ്യാറാകണമെന്നും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്.
സി.പി.എമ്മിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. സി.പി.എം. പിരിച്ചുവിടേണ്ട സമയമായി. കമ്യൂണിസ്റ്റ് ആശയങ്ങളില്‍നിന്ന് വഴിമാറിയുള്ള നേതൃത്വത്തിന്റെ സഞ്ചാരത്തിന് അണികളുടെ പിന്തുണയില്ലെന്ന് സി.പി.എം. ജില്ലാ കമ്മിറ്റികളിലെ വിമര്‍ശനത്തിലൂടെ അടിവരയിടുന്നു. ഇതിലുള്ള പ്രതിഷേധവും സ്വന്തം നേതാക്കളോടുള്ള അവിശ്വാസവും കാരണമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ സി.പി.എം. അണികള്‍ തീരുമാനിച്ചത്. നേതാക്കള്‍ പകര്‍ന്നുനല്‍കിയ അന്ധമായ കോണ്‍ഗ്രസ് വിരോധവും സ്വന്തം നേതാക്കള്‍ക്ക് ബി.ജെ.പി. നേതാക്കളോടുളള അടുപ്പവും സി.പി.എം. അണികളെ ബി.ജെ.പിയിലേക്ക് അടുപ്പിക്കുകയും ചെയ്തു. സി.പി.എമ്മിന്റെ അസ്ഥിവാരം തോണ്ടുന്ന ഗുരുതരമായ ആരോപണമാണ് പാർട്ടിയുടെ മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് ഉന്നയിക്കുന്നത്. സ്വന്തം അണികളെ ബോധ്യപ്പെടുത്താനെങ്കിലും ആ ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവും ധൈര്യവും മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടി എം.വി. ഗോവിന്ദനും കാട്ടണം.
മനു തോമസിന്റെ വെളിപ്പെടുത്തലിലൂടെ സി.പി.എമ്മിന്റെ അന്ത്യത്തിന് അവരുടെ ശക്തികേന്ദ്രവും ഉരുക്കുകോട്ടയുമായ കണ്ണൂരില്‍നിന്നു തന്നെ തുടക്കം കുറിച്ചെന്ന് വ്യക്തമാണ്. സി.പി.എം. നേതൃത്വത്തിന്റെ ക്രിമിനല്‍, ക്വട്ടേഷന്‍, മാഫിയ ബന്ധങ്ങളുടെ ഉള്ളറകളെ സംബന്ധിച്ച തുറന്നുപറച്ചിലാണ് മനു നടത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി യു.ഡി.എഫ്. ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണ്. മനുവിന്റെ ആരോപണത്തിലൂടെ അതിന്റെ ഭീകരത പൊതുസമൂഹത്തിന് കൂടുതല്‍ ബോധ്യമായി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്ത് മുതല്‍ സി.പി.എം. നേതാക്കള്‍ക്ക് സ്വര്‍ണ്ണത്തോടുള്ള അഭിനിവേശം പുറത്തുവന്നതാണ്. അത് ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിക്കുകയാണ് മനു തന്റെ ആരോപണത്തിലൂടെ.
സി.പി.എം. നേതാക്കളുടെ ക്രിമിനല്‍ ബന്ധത്തിനും മാഫിയാ, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മൗനാനുവാദം നല്‍കിയത് മുഖ്യമന്ത്രിയാണ്. സ്വന്തം മകളുടെ മാസപ്പടിയും മറ്റുള്ള ആരോപണങ്ങളെയും മറച്ചുപിടിക്കാന്‍ അദ്ദേഹം കാട്ടിയ അമിത താല്പര്യം കമ്യൂണിസ്റ്റ് ആശയങ്ങളെ ബലികളിപ്പിച്ച് വഴിവിട്ട മാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ സി.പി.എമ്മിന്റെ മറ്റു നേതാക്കള്‍ക്കും പ്രചോദനമായി. പ്രകാശ് ജാവേദക്കറുമായി ചേര്‍ന്ന് സംഘപരിവാര്‍ ശക്തികളുമായി രഹസ്യ കൂടിക്കാഴ്ചയ്ക്കും രാഷ്ട്രീയ ബാന്ധവത്തിനും എല്‍.ഡി.എഫ്. കണ്‍വീനര്‍ തന്നെ തുനിഞ്ഞത് അതിന് ഉദാഹരണമാണെന്നുംഹസന് പറഞ്ഞു.