ന്യൂഡൽഹി: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയോട് മാപ്പ് പറയാന്‍ വിസമ്മതിച്ച് അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. മുന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരായ ട്വീറ്റുകള്‍ക്ക് അഭിഭാഷകന് പ്രശാന്ത് ഭൂഷണ് തിങ്കളാഴ്ച (ഓഗസ്റ്റ് 24) സുപ്രീംകോടതിയില്‍ സ്വമേധയാ കോടതിയലക്ഷ്യ കേസില്‍ അനുബന്ധ മറുപടി നല്കി. 63 കാരനായ ഭൂഷണില്‍ നിന്ന് നിരുപാധികമായ ക്ഷമാപണം കോടതി ആവശ്യപ്പെടുകയും അദ്ദേഹത്തിന്റെ പ്രസ്താവന പുനഃപരിശോധിക്കാന്‍ കുറച്ച് ദിവസങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
മൗലികാവകാശ സംരക്ഷണത്തിനുള്ള പ്രത്യാശയുടെ അവസാന കോട്ടയാണ് സുപ്രീം കോടതിയെന്ന് താന്‍ വിശ്വസിക്കുന്നു. താന്‍ ശരിയാണെന്ന് വിശ്വസിക്കുന്ന ഒരു പ്രസ്താവന പിന്‍വലിക്കുകയോ ആത്മാര്‍ത്ഥമായി മാപ്പ് പറയുകയോ ചെയ്യുകയാണെന്ന് അത് തന്റെ മനഃസാക്ഷിയെയും താന്‍ എല്ലായ്പ്പോഴും ബഹുമാനിച്ചിരുന്ന ഒരു സ്ഥാപനത്തെയും അവഹേളിക്കുന്നതിനു തുല്യമാണെന്നും ഭൂഷണ് തന്റെ അനുബന്ധ മറുപടിയില്‍ പറഞ്ഞു.


