മനാമ: മേഖലയുടെ സുസ്ഥിരത, വികസനം, കാലാവസ്ഥാ വ്യതിയാനം, എന്നിങ്ങനെ മർമ്മ പ്രധാന വിഷയങ്ങൾക്കൊപ്പം ഗസ്സയിലെ ഇസ്രായേൽ അക്രമവും ചർച്ച ചെയ്ത് 33-ാമത് അറബ് ഉച്ചകോടി. മിഡിൽ ഈസ്റ്റിൽ സമാധാനത്തിനായി അന്താരാഷ്ട്ര സമ്മേളനം വിളിക്കണമെന്ന് അധ്യക്ഷത വഹിച്ച ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ആവശ്യപ്പെട്ടു.
ഫലസ്തീൻ രാഷ്ട്രത്തിന് പൂർണ്ണ അംഗീകാരം നൽകുകയും ഐക്യരാഷ്ട്രസഭയിൽ അംഗത്വം നൽകുകയും വേണം. മേഖലയിൽ സംഘർഷങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ സേവനങ്ങൾ നൽകാൻ പ്രത്യേക പദ്ധതി വേണം. മേഖലയിൽ അന്തിമവും നീതിയുക്തവുമായ സമാധാനം കൈവരിക്കേണ്ടത് അടിയന്തിരാവശ്യകതയാണ്. അനുരഞ്ജന സമീപനത്തിലൂടെയും ഗൗരവമായ രാഷ്ട്രീയ സംവാദത്തിലൂടെയും ഇത് സാധ്യമാക്കണം. സാമ്പത്തികം, സാങ്കേതിക വിദ്യ, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ അറബ് സഹകരണം വർധിപ്പിക്കണം. മേഖലയുടെ സുസ്ഥിരതയും വികസനവും ഉറപ്പാക്കാനുള്ള നിരവധി പദ്ധതികളും അദ്ദേഹം നിർദ്ദേശിച്ചു.
ഫലസ്തീനിലെ സഹോദരങ്ങൾക്കെതിരെ നടക്കുന്ന ക്രൂരമായ ആക്രമണത്തെ നേരിടാൻ സംയുക്ത ഇടപെടലുണ്ടാകേണ്ടതുണ്ടെന്ന് സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ-സൗദ് പറഞ്ഞു.