കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി പി എം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണന് ഇഡിയുടെ ചോദ്യം ചെയ്യലിനിടെ വിറയൽ അനുഭവപ്പെട്ടിരുന്നു. അതേ തുടർന്ന് ചോദ്യം ചെയ്യൽ നിർത്തിവെക്കുകയും ചെയ്തു. ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ശരീരത്തിന് വിറയൽ ഉണ്ടെന്ന് കണ്ണൻ ആവർത്തിച്ചതോടെയാണ് പോകാൻ അനുവദിച്ചതെന്ന് ഇഡി വ്യക്തമാക്കി. എം കെ കണ്ണനെ പരോക്ഷമായി പരിഹസിച്ചിരിക്കുകയാണ് സംവിധായകൻ ജോയ് മാത്യു. ഗ്രോവാസുവിനോട് ഉപമിച്ചുകൊണ്ടാണ് പരിഹാസം.
ജോയ് മാത്യുവിന്റെ കുറിപ്പിങ്ങനെ
പ്രായം 94 തൊഴിൽ കുട നിർമ്മാണം ചെയ്യാത്ത കുറ്റത്തിന് 45 ദിവസം ജയിൽ വാസം എന്നാൽ അശേഷം “വിറയലോ ബോധക്ഷയമോ “ഇല്ല ഇയാളുടെ പേരാണ് ഗ്രോ വാസു. ബാങ്ക് വിപ്ലവകാരികൾക്ക് വിറയൽ വരുമ്പോൾ ഇങ്ങേരെ ഓർത്താൽ മതി, വിറയൽ മാറും പക്ഷെ മടിയിൽ കനം പാടില്ല. എന്നാൽ തനിക്ക് ശാരീരികബുദ്ധിമുട്ടുള്ളതായി പറഞ്ഞിട്ടില്ലെന്ന് പുറത്തിറങ്ങിയ എംകെ കണ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യൽ സൗഹാർദ്ദപരമായിരുന്നു എന്നും ഇഡി എപ്പോൾ വിളിപ്പിച്ചാലും സഹകരിക്കുമെന്നും കണ്ണൻ വെളിപ്പെടുത്തി. ഇഡി ഓഫീസിലേക്ക് പോകും മുമ്പ് എം കെ കണ്ണൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ കരുവന്നൂർ വിഷയം സംസാരിച്ചില്ലെന്നായിരുന്നു എം കെ കണ്ണൻ പ്രതികരിച്ചത്. എം കെ കണ്ണനെ ഇത് രണ്ടാം തവണയാണ് ഇ ഡി ചോദ്യം ചെയ്തത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണൻ നേതൃത്വം നൽകുന്ന ബാങ്കിൽ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം നടത്തുന്നത്. എം കെ കണ്ണൻ പ്രസിഡന്റായ തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് സതീഷ് കുമാർ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്.