കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഉത്തർപ്രദേശ് സ്വദേശി ഷാരൂഖ് സെയ്ഫി പിടിയിലായി. അർദ്ധരാത്രി മഹാരാഷ്ട്രയിൽ നിന്ന് പ്രതിയെ മഹാരാഷ്ട്ര എ ടി എസ് ആണ് പിടികൂടിയത്. കേന്ദ്ര ഇന്റലിജൻസ് പ്രതിയെക്കുറിച്ച് എ ടി എസിന് വിവരം നൽകുകയായിരുന്നു. മഹാരാഷ്ട്രയിലെ രത്നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഷാരൂഖിനെ പിടികൂടിയത്.
ട്രെയിൻ മാർഗമാണ് ഇയാൾ ഇവിടെയെത്തിയത്. പ്രതിയുടെ മുഖത്തും മറ്റും പൊള്ളലേറ്റ പാടുകളും മുറിവുമുണ്ട്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ എ ടി എസ് സംഘം പിടികൂടുകയായിരുന്നു. അജ്മീറിലേയ്ക്ക് കടക്കാനായിരുന്നു ശ്രമമെന്ന് ഷാരൂഖ് മൊഴി നൽകിയതായാണ് വിവരം പ്രതിയെ പിടികൂടിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു. കേരള പൊലീസ് രത്നഗിരിയിൽ എത്തിയതായാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർ ഡൽഹിയിലേയ്ക്ക് തിരിക്കുകയും ചെയ്തു.
തീവ്രവാദ വിരുദ്ധ സ്ക്വാഡ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവരും ഡൽഹിയിലും ഉത്തർപ്രദേശിലെ നോയിഡയിലും അന്വേഷണം നടത്തിവരികയായിരുന്നു.
ട്രെയിനിന് തീയിട്ടതിനുശേഷം പ്രതി ഇറങ്ങിയോടുകയായിരുന്നുവെന്നാണ് വിവരം.
ഇയാൾ ഉപേക്ഷിച്ചതെന്ന് കരുതുന്ന ബാഗിൽ നിന്ന് ഫോണും ചില കുറിപ്പുകളും കണ്ടെടുത്തു.
പിന്നീട് ഇയാൾ ഉത്തർപ്രദേശ് നോയിഡ സ്വദേശിയാണെന്ന് പൊലീസ് വ്യക്തമാക്കി.