തിരുവനന്തപുരം: കെകെ രമയ്ക്കെതിരായ അപവാദ പ്രചാരണത്തിനെതിരെ കേസ് കൊടുക്കാൻ ആർഎംപി. എംവി ഗോവിന്ദൻ, സച്ചിൻ ദേവ്, ദേശാഭിമാനി എന്നിവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ആർഎംപി അറിയിച്ചു. രമയ്ക്കെതിരായ വധഭീഷണിയും നിയമസഭയിലെ സംഘർഷവും സി.പി.എം കേന്ദ്രങ്ങളുടെ അറിവോടെയാണെന്നും ആരോപണമുണ്ട്. നിയമസഭാ സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകുമെന്ന് ആർ.എം.പി അറിയിച്ചു. രമയ്ക്ക് നേരെയുണ്ടായ ആക്രമണം സി.പി.എം കേന്ദ്രങ്ങളിൽ നടന്ന ആലോചനയുടെ ഭാഗമാണെന്നും ആർ.എം.പി കൂട്ടിച്ചേർത്തു.
സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ കെ കെ രമയുടെ കൈക്ക് പരിക്കേറ്റിരുന്നു. മുറിവ് വ്യാജമാണെന്ന മട്ടിൽ വ്യാജ എക്സ് റേ ദൃശ്യങ്ങൾ ഉപയോഗിച്ച് രമയ്ക്കെതിരെ സൈബർ ആക്രമണവും നടന്നു. കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻ ദേവ് പോസ്റ്റിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരെ കെ.കെ രമ സ്പീക്കർക്കും സൈബർ പൊലീസിനും പരാതി നൽകിയത്. സച്ചിൻ ദേവിന്റെ പോസ്റ്റാണ് തനിക്കെതിരെ സൈബർ ആക്രമണത്തിന് കാരണമായതെന്നാണ് രമയുടെ പരാതി. വ്യാജ വാർത്തകൾ സൃഷ്ടിച്ച് അപകീർത്തിപ്പെടുത്താൻ സച്ചിൻ ശ്രമിച്ചുവെന്നാണ് പരാതി.