തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഏപ്രിൽ 1 മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹെൽത്ത് കാർഡെടുക്കാൻ തിരക്കനുഭവപ്പെട്ടതിനാൽ നേരത്തെ രണ്ട് തവണ തീയതി നീട്ടിയിരുന്നു. ഹെൽത്ത് കാർഡ് ലഭിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ച ടൈഫോയ്ഡ് വാക്സിൻ ലഭ്യമല്ലാത്തതും തീയതി നീട്ടാൻ കാരണമായി. ഹെൽത്ത് കാർഡ് നൽകുന്നതിന് ടൈഫോയ്ഡ് വാക്സിനും വിരശല്യത്തിനുള്ള ഗുളികകളും നിർബന്ധമായും കഴിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
കാരുണ്യ ഫാർമസികൾ വഴി വളരെ കുറഞ്ഞ വിലയ്ക്കാണ് ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ടൈഫോയ്ഡ് വാക്സിൻ പൊതുവിപണിയിൽ 350 മുതൽ 2000 രൂപ വരെയാണ് വില. കാരുണ്യ ഫാർമസികൾ വഴി 95.52 രൂപ നിരക്കിൽ ടൈഫോയ്ഡ് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്.
അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടാത്തതിനാൽ ടൈഫോയ്ഡ് വാക്സിൻ കെ.എം.എസ്.സി.എൽ വഴി ലഭ്യമാക്കിയിരുന്നില്ല. അതേസമയം വിലകൂടിയ വാക്സിനുകൾ മാത്രമാണ് മെഡിക്കൽ സ്റ്റോറുകൾ വഴി ലഭ്യമാകുന്നതെന്ന പരാതിയും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ടൈഫോയ്ഡ് വാക്സിൻ പരമാവധി വില കുറച്ച് ലഭ്യമാക്കാൻ മന്ത്രി വീണാ ജോർജ് കെ.എം.എസ്.സി.എല്ലിന് നിർദ്ദേശം നൽകിയിരുന്നു.