മോസ്കോ: റഷ്യയിൽ മകൾ യുദ്ധവിരുദ്ധ ചിത്രം വരച്ചതിനെ തുടർന്ന് പിതാവിന് രണ്ട് വർഷം തടവ്. സായുധ സേനയെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ തടവിലാക്കപ്പെടുന്നതിനുമുമ്പ് അദ്ദേഹം രക്ഷപ്പെട്ടു. അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. അലക്സി മോസ്കലിയോവ് എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്.
കുട്ടി വരച്ച ചിത്രത്തിൽ ഒരു യുക്രൈനിയൻ പതാക കാണാം. കൂടാതെ ‘യുക്രൈന് മഹത്വം’ എന്നും എഴുതിയിട്ടുണ്ട്. ഇതിനുപുറമെ, റഷ്യയുടെ പതാക വരച്ച് ‘നോ ടു വാർ’ എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. ഇയാൾ വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ടതായി കോടതി പറഞ്ഞു.
ഈ മാസമാദ്യം മോസ്കലിയോവിനെ വീട്ടുതടങ്കലിലാക്കുകയും 13 കാരിയായ മകൾ മാഷയിൽ നിന്ന് വേർപെടുത്തുകയും ചെയ്തിരുന്നു. മാഷയെ പിന്നീട് മോസ്കോയുടെ തെക്ക് ഭാഗത്തുള്ള മോസ്കലിയോവിന്റെ ജൻമനാടായ യെഫ്രെമോവിലെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. ഇത് റഷ്യയിലെ മനുഷ്യാവകാശ പ്രവർത്തകർക്കിടയിൽ വലിയ എതിർപ്പിനും വിമർശനത്തിനും കാരണമായി. അച്ഛനും മകളും എത്രയും വേഗം ഒന്നിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.