മുംബയ് : രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. 24 മണിക്കൂറിനിടെ രാജ്യത്ത് 7830 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഏഴു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ സംഖ്യയാണിത്.മഹാരാഷ്ട്രയിലും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 9 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 1115 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 320 പുതിയ കേസുകൾ തലസ്ഥാനമായ മുംബയിലാണ് റിപ്പോർട്ട് ചെയ്തത്. രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പോസിറ്റിവിറ്റി റേറ്റ് 14.57 ശതമാനമായി.
നിലവിൽ സംസ്ഥാനത്ത് 5421 പേർ കൊവിഡ് ബാധിതരാണെന്നാണ് കണക്ക്. ഇതിൽ 1577 പേർ മുംബയിലാണ്. ഇന്നലെ 919 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഒരാൾ മരിച്ചിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോൺ വകഭേദമായ എക്സ് ബി.ബി. 1.16 ആണ് രാജ്യത്ത് പടരുന്നത്. 10-12 ദിവസത്തിനുള്ളിൽ കൊവിഡിൽ വർദ്ധന ഉണ്ടാകുമെങ്കിലും പിന്നീട് കുറയുമെന്നാണ് വിലയിരുത്തൽഅതേസമയം കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കുറവാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഗർഭിണികൾ, കിടപ്പ് രോഗികൾ,കുഞ്ഞുങ്ങൾ,ജീവിതശൈലി രോഗമുള്ളവർ എന്നിവർക്ക് പ്രത്യേകം ശ്രദ്ധയും കരുതലും വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.