തിരുവനന്തപുരം: സ്ത്രീധനം ആഗ്രഹിച്ചുകൊണ്ടുനടക്കുന്ന വിവാഹങ്ങള്‍ക്കും അതുപോലെ സ്ത്രീധനം ചോദിച്ചുവാങ്ങുന്ന ആളുകള്‍ക്കുമെതിരേ ശക്തമായ താക്കീതായിമാറും വിസ്മയ കേസിലെ കോടതിവിധി എന്ന് പ്രതീക്ഷിക്കുകയാണെന്ന് കേരള വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി.സതീദേവി. കേരളീയ സമൂഹം ആഗ്രഹിച്ചതരത്തിലുള്ള ഒരു വിധിതന്നെയാകും വിസ്മയാ കേസില്‍ കോടതി പുറപ്പെടുവിക്കുക.
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് ധാരാളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടാറുണ്ടെങ്കിലും പലപ്പോഴും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെട്ടുപോകുന്ന സാഹചര്യമാണ് ഉണ്ടാകാറുള്ളത്.
സ്ത്രീധനമരണവുമായി ബന്ധപ്പെട്ട കേസുകളില്‍ പീഡനം സംബന്ധിച്ച തെളിവുകള്‍ സമാഹരിച്ചുകൊടുക്കുന്നതിലെ കാലവിളംബവും അതുപോലെ സാക്ഷിമൊഴികള്‍ വളരെ അപര്യാപ്തമാകുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടുപോകുന്ന രീതിയാണ് കഴിഞ്ഞ കാലഘട്ടങ്ങളിലെല്ലാം ഉണ്ടായിട്ടുള്ളത്. വിസ്മയ കേസില്‍ കുറ്റമറ്റ രീതിയിലുള്ള അന്വേഷണമാണ് പൊലിസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. സമയബന്ധിതമായി അന്വേഷണ നടപടികള്‍ സ്വീകരിക്കാനും കോടതി മുമ്പാകെ ചാര്‍ജ് ഷീറ്റ് നല്‍കുന്നതിനും പൊലീസിന്റെ ഭാഗത്തുനിന്നുമുള്ള സമയബന്ധിതമായ നിലപാടാണ് ഇക്കാര്യത്തില്‍ പ്രോസിക്യൂഷന് സഹായകമായത്. പ്രോസിക്യൂഷനും സമയബന്ധിതമായി കേസ് വിചാരണ പൂര്‍ത്തിയാക്കി. ഇക്കാര്യത്തില്‍ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുള്ള അതീവജാഗ്രതയോടെയുള്ള സമീപനം ശ്ലാഘനീയമാണ്.
സാംസ്കാരികമായി പ്രബുദ്ധതയുള്ള സംസ്ഥാനം എന്നു നാം പറയുമ്പോഴും സ്ത്രീകളോടുള്ള വീക്ഷണഗതിയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വര്‍ധിച്ചുവരുന്ന സ്ത്രീധന പീഡനങ്ങളും സ്ത്രീധന മരണങ്ങളും വ്യക്തമാക്കുന്നത്. സ്ത്രീയെ കേവലം ഉപഭോഗ വസ്തുവായി മാത്രം വീക്ഷിക്കുന്ന വിവാഹ കമ്പോളത്തില്‍ വിലപേശി വില്‍ക്കപ്പെടുന്ന വസ്തു മാത്രമായി സ്ത്രീയെ കാണുന്ന മനോഭാവത്തിനാണ് മാറ്റമുണ്ടാക്കിയെടുക്കേണ്ടത്. തീര്‍ച്ചയായും കേരള സമൂഹത്തിന് ശക്തമായ താക്കീതാണ് കോടതിയുടെ നിഗമനം.
