മൂന്നാര്‍: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ കാട്ടാനകളെ പിടികൂടാൻ ശുപാർശ നൽകുമെന്ന് വനംവകുപ്പ്. ഫോറസ്റ്റ് വാച്ചർ ശക്തിവേലിനെ കാട്ടാന കൊന്നതിൽ പ്രതിഷേധിച്ച് ദേശീയപാത ഉപരോധവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് വനംവകുപ്പ് ഈ ഉറപ്പ് നൽകിയത്. നാല് മണിക്കൂറിന് ശേഷമാണ് ദേശീയപാതയിലെ ഉപരോധം പിൻവലിച്ചത്.
ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവന് ഭീഷണിയായ കാട്ടാനകളെ പിടിക്കുകയോ ഉൾവനത്തിലേക്ക് ഓടിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദേവികുളം എം.എൽ.എ എ.രാജ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പ്രതിഷേധത്തിൽ പങ്കുചേർന്നു. ജനങ്ങൾക്ക് പേടിസ്വപ്നമായി മാറിയ ആറ് കാട്ടാനകളാണ് പ്രദേശത്തുള്ളത്. ഇതിൽ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ രണ്ടെണ്ണത്തിനെയെങ്കിലും പിടിക്കണമെന്ന് മുഴുവൻ ജനങ്ങളും ആവശ്യപ്പെട്ടു.
സമരം ശക്തമായതോടെ വനംവകുപ്പ് ഹൈറേഞ്ച് സർക്കിൾ കൺസർവേറ്ററെത്തി നേതാക്കളുമായി ചർച്ച നടത്തി. അതേസമയം ബന്ധുക്കളും പൊലീസും എത്തുന്നതിനുമുമ്പ് മൃതദേഹം മാറ്റാൻ ഓടിയെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് എം.എം മണി എം.എൽ.എ ആവശ്യപ്പെട്ടു. ആനശല്യം കൂടുതലുള്ള പന്നിയാർ, ശങ്കരപാണ്ഡ്യമെട്ട് പ്രദേശങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർ എസ് അരുൺ നിർദേശം നൽകി. പട്രോളിംഗിനൊപ്പം ആന നിൽക്കുന്ന സ്ഥലത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കാനുള്ള സംവിധാനം കൂടുതൽ വിപുലീകരിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. അതേസമയം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശക്തിവേലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറിയേക്കും.