കീവ്: റഷ്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് യുക്രൈൻ . ബെലാറൂസ് പ്രസിഡന്റുമായുള്ള ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ചർച്ചയ്ക്കായി ബെലാറൂസിലേക്ക് യുക്രൈൻ പ്രതിനിധി സംഘം യാത്ര തുടങ്ങി.
ആണവ ഭീഷണിയുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ രംഗത്തെത്തിയതിന് പിന്നാലെയാണ് സമാധാന ചർച്ചയെക്കുറിച്ച് യുക്രൈൻ ഔദ്യോഗികമായി സ്ഥിരീകരിച്ചെന്ന വാർത്തകൾ പുറത്തുവരുന്നത്. റഷ്യയാണ് ബെലാറൂസിൽ വെച്ച് ചർച്ച നടത്താൻ സന്നദ്ധത അറിയിച്ചതെന്നും എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ചർച്ച തീരുന്നത് വരെ ബെലാറൂസ് പരിധിയിൽ സൈനിക നീക്കം ഉണ്ടാവില്ലെന്ന് ബെലാറൂസ് ഉറപ്പ് നൽകി. സൈനിക വിമാനങ്ങൾ, മിസൈൽ അടക്കം തൽസ്ഥിതി തുടരും. ബെലാറൂസ് യുക്രൈൻ ലക്ഷ്യമാക്കി സേനാ നീക്കം നടത്തുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.
റഷ്യയുടെ ആക്രമണത്തിന് അയവില്ലാത്തതിനാൽ ബെലാറൂസിൽ ചർച്ചയെന്ന വാഗ്ദാനം യുക്രൈൻ വിശ്വാസത്തിലെടുത്തിരുന്നില്ല. റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തിയിരുന്നു. എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്ന് അറിയിച്ച യുക്രൈന് പ്രസിഡന്റ് സെലന്‍സ്കി നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങള്‍ ചര്‍ച്ചയാകാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. റഷ്യക്കൊപ്പം നില്ക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കില്‍ ബെലാറൂസ് സൈന്യം റഷ്യന്‍ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റഷ്യയെപ്പോലെ തന്നെ യുക്രൈന് മറ്റൊരു ശത്രു രാജ്യമാണ് ബെലാറൂസ്. അതുകൊണ്ടാണ് ബെലാറൂസില്‍ വച്ചുള്ള ചര്‍ച്ചയിലേക്ക് ഇല്ലെന്ന് യുക്രൈന് പ്രസിഡന്റ് അറിയിച്ചിരിക്കുന്നത്.
യുക്രൈന് നഗരങ്ങളില്‍ കടന്നുകയറി റഷ്യ ആക്രമണം തീവ്രമാക്കുന്നതിനിടെയാണ് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുന്നത്.
