ന്യൂഡൽഹി: അമേരിക്കൻ ടെക് ഭീമനായ ഗൂഗിളിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ചുമത്തിയ പിഴ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) ശരിവച്ചു. ആൻഡ്രോയിഡ് വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് 1,337.76 കോടി രൂപയായിരുന്നു ഗൂഗിളിന് പിഴ ചുമത്തിയത്. 30 ദിവസത്തിനകം പിഴയടയ്ക്കാൻ ട്രൈബ്യൂണലിന്റെ രണ്ടംഗ ബെഞ്ച് ഗൂഗിളിന് നിർദേശം നൽകി.
വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ഗൂഗിൾ ആൻഡ്രോയിഡ് മൊബൈൽ ഫോണുകൾ ദുരുപയോഗം ചെയ്തതായായിരുന്നു സിസിഐയുടെ കണ്ടെത്തൽ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പിഴ ചുമത്തിയത്. പിന്നീട് ഗൂഗിൾ ട്രൈബ്യൂണലിൽ ഹർജി നൽകിയെങ്കിലും ഇത് നിരസിക്കപ്പെട്ടു. ഗൂഗിളിന്റെ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.
ആൻ ഡ്രോയിഡ് ഫോണുകളിൽ ഗൂഗിളിന്റെ ആപ്ലിക്കേഷനുകൾ ഇൻ-ബിൽട്ടായി നൽകുന്നതായിരുന്നു നടപടിക്ക് കാരണമായത്. നീക്കംചെയ്യാൻ കഴിയാത്ത വിധത്തിൽ ഡിഫോൾട്ട് ആയാണ് ഗൂഗിൾ തങ്ങളുടെ ആപ്പുകൾ ഫോണുകളിൽ ഉൾപ്പെടുത്തുന്നത്. ഇത് വിപണിയിൽ തെറ്റായ സ്വാധീനം ചെലുത്തുന്നുവെന്നാണ് സിസിഐ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, യൂറോപ്യൻ യൂണിയനിലും സമാനമായ വിധിയുണ്ടായിരുന്നു.