ന്യൂഡൽഹി: ലഡാക്കിലെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിതി ആശങ്കാജനകവും അപകടകരവുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ചില ഭാഗങ്ങളിൽ, ഇരു സൈന്യങ്ങളും പരസ്പരം വളരെ അടുത്ത് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
“എന്റെ മനസ്സിൽ, സാഹചര്യം ഇപ്പോഴും വളരെ ആശങ്കാജനകമാണ്. കാരണം നമ്മുടെ ചില സൈനിക വിന്യാസങ്ങൾ അതിർത്തിയോട് വളരെ അടുത്താണ്. സൈനിക വിലയിരുത്തലിൽ വളരെ അപകടകരമായ ചില മേഖലകളുമുണ്ട്,” എസ് ജയശങ്കർ പറഞ്ഞു.
2020 ജൂൺ 15 ന് ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ചൈനയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. മൂർച്ചയുള്ള ആയുധങ്ങളുമായായിരുന്നു ചൈന ആക്രമണം നടത്തിയത്. ഒരു ബറ്റാലിയൻ കമാൻഡിങ് ഓഫിസറെയും മറ്റു മൂന്നു-നാലുപേരുടെയും ജീവൻ നഷ്ടപ്പെട്ടതായി ചൈന സമ്മതിച്ചിരുന്നെങ്കിലും ഇതുവരെ യഥാർഥ മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല. ചർച്ചകളിലൂടെ സ്ഥിതി പിന്നീട് ശാന്തമായെങ്കിലും സൈന്യം ഇതുവരെ പൂർണമായും പിൻവാങ്ങിയിട്ടില്ല.