
തിരുവനന്തപുരം: വനിതാ ഹോസ്റ്റലിൽ ക്യാമറ സ്ഥാപിക്കുന്ന വിഷയം സംസാരിക്കാനെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ തിരുവനന്തപുരം നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചെന്ന് പരാതി. സംഭവത്തിൽ എസ്എഫ്ഐ ആരോഗ്യമന്ത്രിക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകി.
നഴ്സിങ് കോളേജ് വനിത ഹോസ്റ്റലിൽ ക്യാമറയും സെക്യൂരിറ്റിയും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ പ്രിൻസിപ്പലിനെ സമീപിച്ചത്. എന്നാൽ അലവലാതികളോട് സംസാരിക്കാനില്ലെന്നായിരുന്നു അവരുടെ പ്രതികരണം എന്നാണ് പരാതി. പൊണ്ണത്തടിമാടന്മാര് തന്നെ അക്രമിക്കാൻ ശ്രമിച്ചുവെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ക്യാമറയും സെക്യൂരിറ്റിയും സ്ഥാപിക്കാന്‍ സൗകര്യമില്ല. തന്റെ ക്യാമ്പസില്‍ ക്യാമറ സ്ഥാപിക്കണമെന്ന് പറയാന്‍ നിങ്ങളാരാണ് ? അടിച്ച് നിങ്ങളുടെ ഷേപ്പ് മാറ്റുമെന്നും പ്രിന്‍സിപ്പല്‍ ആക്രോശിച്ചു എന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അതേസമയം, പുറത്ത് നിന്നും വന്നവർ അക്രമം കാണിക്കുകയായിരുന്നുവെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും അവർ വ്യക്തമാക്കി.


