തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യക്തിപരമായി ആർക്കുവേണമെങ്കിലും യു.ഡി.എഫിന് വോട്ട് ചെയ്യാമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വോട്ട് ചെയ്യുന്നത് വ്യക്തിപരമായാണ്. അത് അവരുടെ സ്വാതന്ത്ര്യം. അവർക്ക് ഇഷ്ടമുള്ള രീതിയിൽ വോട്ട് ചെയ്യാം. എല്ലാ ജനവിഭാഗങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാൽ, സംഘടനകളുടെ കാര്യത്തിൽ അങ്ങനെയല്ല, വി.ഡി. സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പതാക ഇല്ലാത്തതിനേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന്, ഞങ്ങൾ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസ് എടുക്കേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതാക വിവാദം ഉണ്ടാക്കിയത് ബിജെപിയാണ്. ഇത്തവണ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിഹ്നം നഷ്ടപ്പെട്ട് മരപ്പട്ടിയും നീരാളിയും ആകാതിരിക്കാൻ ഇന്ത്യ മുന്നണിയുടെ ഭാഗമാവുകയും മറുവശത്ത് ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന നടപടിയാണ് മുഖ്യമന്ത്രിയുടേത്. മാസപ്പടി ഉൾപ്പെടെയുള്ള കേസുകളിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി ബിജെപിയെ പേടിച്ചാണ് പറയുന്നതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.