
തിരുവനന്തപുരം: സഞ്ജു സാംസണ് മികച്ച ബാറ്റിങ് പുറത്തെടുക്കുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ നിരാശപ്പെടുത്തി മലയാളി താരം. തുടരെ അഞ്ചാം മത്സരത്തിലും താരത്തിനു ഫോമിലേക്ക് മടങ്ങിയെത്താൻ സാധിച്ചില്ല. സ്വന്തം നാട്ടിലെ സ്റ്റേഡിയമായ ഗ്രീൻഫീൽഡിലും താരം ഒരിക്കൽ കൂടി ബാറ്റിങിൽ പരാജയപ്പെട്ടു.
ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്സിനു പിടി നല്‍കിയാണ് താരം പുറത്തായത്.
സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു.
ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, ഇഷാൻ കിഷൻ എന്നിവര്‍ ഇന്ത്യന്‍ ഇലവനില്‍ തിരിച്ചെത്തി.


