മനാമ: ബഹ്റൈനിൽ വീട്ടുജോലിക്കാരുടെ നിയമനം സെപ്റ്റംബർ 14 ന് പുനരാരംഭിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിട്ടി അറിയിച്ചു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിലാണ് നടപടി.
അതോറിറ്റി അംഗീകരിച്ച ഗാർഹിക പ്രവാസി ജീവനക്കാരുടെ തൊഴിൽ ഓഫീസുകളുമായി ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നിലവിൽ നടക്കുന്നുണ്ടെന്ന് എൽഎംആർഎ അറിയിച്ചു. ഇത് രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന സുഗമമായ നിയമന പ്രക്രിയ ഉറപ്പാക്കുന്നു.
ലൈസൻസില്ലാത്ത ഗാർഹിക പ്രവാസി ജീവനക്കാരുടെ തൊഴിൽ ഓഫീസുകളുമായി ഇടപഴകുന്നതിനോ അംഗീകാരമില്ലാത്ത ഓഫീസുകളിൽ നിന്ന് വീട്ടുജോലിക്കാരുടെ സേവനം ഉപയോഗിക്കുന്നതിനോ പാടില്ലായെന്ന് എൽഎംആർഎ മുന്നറിയിപ്പ് നൽകുന്നുണ്ട്. അംഗീകൃത ഗാർഹിക പ്രവാസി ജീവനക്കാരുടെ തൊഴിൽ ഓഫീസുകളുടെ പട്ടിക www.lmra.bh എന്ന എൽ.എം.ആർ.എ യുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.