തിരുവനന്തപുരം: മുഖ്യമന്ത്രിയും ലോകായുക്തയും തമ്മിൽ ഡീല്‍ ഉള്ളതുകൊണ്ടാണോ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എതിര്‍കക്ഷിയായുള്ള പരാതിയിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പ്രസ്താവിക്കാത്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ലോകായുക്തയ്ക്ക് ലഭിച്ച ആനുകൂല്യങ്ങളും രാഷ്ട്രീയ ചായ്വുമാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്. ലോകായുക്ത നിശബ്ദമായതിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ലോകായുക്ത നീതിബോധത്തോടെ വിധി പുറപ്പെടുവിച്ചാൽ പിണറായി വിജയന്റെ മുഖ്യമന്ത്രിക്കസേര തെറിക്കും എന്ന് ഉറപ്പാണ്. ലോകായുക്ത വിധി വന്നതിന് പിന്നാലെ കെ.ടി ജലീലിന് രാജിവയ്ക്കേണ്ടി വന്നപ്പോൾ അമേരിക്കയിൽ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി അടുത്ത മന്ത്രിസഭായോഗത്തിൽ അടിയന്തരമായി ഓർഡിനൻസ് കൊണ്ടുവരാൻ ഉത്തരവിട്ടത് ഭയന്നു വിറച്ചാണ്. നിയമസഭ പാസാക്കിയ ബില്ലിൽ , ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം വിധി പ്രസ്താവിച്ചാൽ ആ നിമിഷം ഒരു പൊതുസേവകന്റെ പദവി എടുത്തുകളയുമെന്ന വ്യവസ്ഥ മുഖ്യമന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ് ഒഴിവാക്കിയത്.
കണ്മുന്നിൽ ലോകായുക്തയുടെ പല്ലും നഖവും തല്ലിത്തകർക്കുന്നത് കണ്ടിട്ടും ചെറുവിരൽ പോലും അനക്കാൻ അധികാരമില്ലാത്ത കേരള ലോകായുക്ത, ഭരണകക്ഷി എംഎൽഎയുടെ വീട്ടിൽ റെയ്ഡ് നടത്തി കോടിക്കണക്കിന് രൂപയുടെ കൈക്കൂലി പണം പിടിച്ചെടുക്കുന്ന കർണാടക ലോകായുക്തയിൽ നിന്ന് പാഠം പഠിക്കണം. ലോകായുക്തയെ വന്ധ്യംകരിച്ച ഓർഡിനൻസിന് പകരമുള്ള ബിൽ ഒക്ടോബർ മുതൽ ഗവർണറുടെ പരിഗണനയിലാണ്. മുഖ്യമന്ത്രിയും ലോകായുക്തയും ഒത്തുകളിച്ചപ്പോൾ തിരുത്തൽ ശക്തിയാകേണ്ട ഗവർണർ അവരോടൊപ്പം ചേർന്നത് ബി.ജെ.പി-സി.പി.എം ധാരണയിലെ മറ്റൊരു ഇരുണ്ട അധ്യായമായെന്നും അദ്ദേഹം പറഞ്ഞു.