
പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതി തള്ളി. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്.
പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇത്രയും ഗുരുതരമായ കുറ്റകൃത്യത്തിൽ പ്രതിയായ ഒരാൾക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

ഇക്കഴിഞ്ഞ മാർച്ച് 27-നാണ് യുവതി പ്രശോഭിനെതിരെ പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കൂടാതെ, ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റവും പട്ടികജാതി-പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തി പൊലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവം രാഷ്ട്രീയ വിവാദമായതിനെ തുടർന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, കേസിലെ തുടർനടപടികൾ കോടതിയുടെ പരിഗണനയിലാണുള്ളത്.


