തുതിപേട്ട്: പുതുച്ചേരിയോട് സമനില വഴങ്ങിയതോടെ കേരളത്തിന്റെ രഞ്ജി ട്രോഫി പ്രതീക്ഷകൾ അസ്തമിച്ചു. എലൈറ്റ് ഗ്രൂപ്പ് സിയുടെ ഫൈനൽ പോരാട്ടത്തിൽ നാലാം ദിവസം മത്സരം സമനിലയിൽ അവസാനിച്ചു. പുതുച്ചേരി രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 279 റൺസെടുത്തു.
ഓപ്പണർ ജെ എസ് പാണ്ഡെ (212 പന്തിൽ 102) സെഞ്ച്വറിയും കൃഷ്ണ (83 പന്തിൽ 94) അർധസെഞ്ചുറിയും പുതുച്ചേരിക്കായി രണ്ടാം ഇന്നിംഗ്സിൽ നേടി. പുതുച്ചേരിക്ക് വേണ്ടി പികെ ദോഗ്രയും അർധസെഞ്ചുറി നേടി. 115 പന്തിൽ 55 റൺസാണ് താരം നേടിയത്. രണ്ടാം ഇന്നിംഗ്സ് കൂടി ചേരുമ്പോൾ പുതുച്ചേരിക്ക് 364 റൺസിന്റെ ലീഡ് ആണ്. ആദ്യ ഇന്നിങ്സിൽ പുതുച്ചേരി 371 റൺസ് നേടിയപ്പോൾ കേരളത്തിനു 286 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
പുതുച്ചേരിക്ക് മൂന്ന് പോയിന്റും കേരളത്തിനു ഒരു പോയിന്റും ലഭിച്ചു. ഇതോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ജാർഖണ്ഡ് നോക്കൗട്ടിൽ പ്രവേശിച്ചു. ഏഴ് കളികളിൽ നിന്ന് 23 പോയന്റാണ് ജാർഖണ്ഡിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള കർണാടക (35 പോയിന്റ്) നേരത്തെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. 21 പോയന്റുമായി കേരളം മൂന്നാം സ്ഥാനത്താണ്.