ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതികരണവുമായി ജർമ്മനി. കേസിൽ അടിസ്ഥാന ജനാധിപത്യ തത്വങ്ങൾ പാലിക്കണമെന്ന് ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇന്ത്യയിലെ പ്രതിപക്ഷ കക്ഷിയിലെ നേതാവായ രാഹുൽ ഗാന്ധിക്കെതിരായ വിധിയും അദ്ദേഹത്തിന്റെ പാർലമെന്ററി അംഗത്വം സസ്പെൻഡ് ചെയ്തതും ശ്രദ്ധയിൽപ്പെട്ടു. തങ്ങളുടെ അറിവിൽ, രാഹുൽ ഗാന്ധി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള തയ്യാറെടുപ്പിലാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു.
ഈ വിധി നിലനിൽക്കുമോയെന്നും അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോയെന്നും അപ്പോൾ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങൾ കേസിന് ബാധകമാകുമെന്ന് ജർമ്മനി പ്രതീക്ഷിക്കുന്നതായും വക്താവ് പറഞ്ഞു.
രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട കേസ് നിരീക്ഷിച്ച് വരികയാണെന്ന് ഈ ആഴ്ച ആദ്യം അമേരിക്കയും വ്യക്തമാക്കിയിരുന്നു. ജനാധിപത്യ മൂല്യങ്ങളോടു പ്രതിബദ്ധതയുള്ള പങ്കാളിത്തമാണ് യുഎസിന് ഇന്ത്യയോടെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.