
കൊച്ചി ∙ ഫോൺ ചോർത്തൽ വിവാദത്തിൽ മുൻ എംഎൽഎ പി.വി.അൻവറിനെതിരെ വിമർശനവുമായി ഹൈക്കോടതി. അൻവർ സമാന്തര ഭരണസംവിധാനമാണോ എന്ന് ചോദിച്ച കോടതി ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയും വിമർശനമുന്നയിച്ചു. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് അന്വേഷണം അവസാനിപ്പിച്ചത് എന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ആരാഞ്ഞു.
ഐപിഎസ് ഉദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർത്തിയെന്ന് അൻവർ തന്നെ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുരുകേഷ് നരേന്ദ്രൻ എന്നയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്താൻ ആരാണ് അൻവറിന് അധികാരം നൽകിയത് എന്ന് കോടതി ചോദിച്ചു. ജനപ്രതിനിധിയായിരുന്ന ഒരാളാണ് ഇത് പറഞ്ഞതെന്നും സമാന്തര ഭരണസംവിധാനമാകാൻ ആരേയും അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ആരോപണം ഉയർന്നതിനു പിന്നാലെ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്നായിരുന്നു ആരോപണം. മലപ്പുറം ഡിവൈഎസ്പിയാണ് പ്രാഥമികാന്വേഷണം നടത്തിയത്. എന്നാൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ കണ്ടെത്താനായില്ലെന്നും സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. കേസ് പിന്നീട് പരിഗണിക്കും.
