
തിരുവനന്തപുരം: വിഭജന ഭീതി ദിനം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർവകലാശാലയിൽ ആശയക്കുഴപ്പം. തുടർന്ന് പുതിയ സർക്കുലർ പുറത്തിറക്കി. പരിപാടി നടത്തണമോ വേണ്ടയോ എന്നുള്ളത് അതത് കോളേജുകൾക്ക് തീരുമാനിക്കാം എന്നുള്ളതാണ് പുതിയ സർക്കുലറിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഇത് കോളേജ് വികസന സമിതി ഡയറക്ടർ കോളേജുകൾക്ക് അയക്കുകയും ചെയ്തു.
ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിവാദ സർക്കുലർ പുറത്തിറക്കിയിരുന്നു. തുടർന്ന് പരിപാടി നടത്തണമെന്ന് നിർദേശിച്ചുകൊണ്ട് കേരള സർവകലാശാലയിൽ സർക്കുലർ പുറത്തിറക്കിയിരുന്നു. എന്നാൽ, ഗവർണറുടെ സർക്കുലറിൽ മുഖ്യമന്ത്രി എതിർപ്പ് പ്രകടിപ്പിച്ചതോടെ പരിപാടി നടത്തണമെന്ന മുൻ സർക്കുലറിൽ നിന്ന് പിൻവാങ്ങിയാണ് ഡയറക്ടർ പുതിയ സർക്കുലർ പുറത്തിറക്കിയത്. പരിപാടി നടത്തണമോ എന്നുള്ളത് കോളേജുകൾക്ക് തീരുമാനിക്കാം എന്നാണ് പുതിയ സർക്കുലറിൽ പറയുന്നത്. ഇത് ഡയറക്ടർ കോളേജുകൾക്ക് അയക്കുകയും ചെയ്തു.
അതേസമയം, പുതിയ സർക്കുലർ പുറത്തിറക്കിയത് തന്റെ അറിവോടെയല്ലെന്ന് വിസി പറഞ്ഞു. സർക്കുലർ അയച്ചതിന് പിന്നാലെ ചുമതലയിൽ നിന്ന് ഒഴിവാക്കാൻ ഡയറക്ടർ ഡോ. ബിജു വി കത്ത് നൽകിയിട്ടുണ്ട്.
