തിരുവനന്തപുരം: നിയമസഭാ സമ്മേളനം നേരത്തെ അവസാനിപ്പിക്കാൻ ആലോചന. ഇന്ന് ചേരുന്ന കാര്യോപദേശക സമിതി യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഈ മാസം 30 വരെ സമ്മേളനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 4 ബില്ലുകൾ കൂടി പാസാക്കാനിരിക്കെ പ്രതിപക്ഷ ബഹളത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നത്.
അതേസമയം 11 മണിക്ക് ചേരുന്ന കാര്യോപദേശക സമിതി യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയില്ലെങ്കിൽ സഹകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. ഇന്ന് സഭ വീണ്ടും സമ്മേളിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു.
നിയമസഭയിലെ തർക്കത്തിൽ സമയവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. തങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഉറപ്പ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ചർച്ചയാകാം. അല്ലാത്തപക്ഷം പാർട്ടി നേതാക്കളുടെ യോഗം വിളിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.