കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് ആരംഭിക്കും. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്റ്റർ പരിശോധിക്കും. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്. റൺവേയിൽ നിന്ന് ഉയർന്ന ശേഷം വശങ്ങളിലേക്കുളള ബാലൻസ് തെറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് നിലവിലെ വിലയിരുത്തൽ.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. റൺവേയിൽ നിന്ന് അഞ്ച് മീറ്റർ അകലെയാണ് ഹെലികോപ്റ്റർ തകർന്നത്.
മൂന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. മലയാളിയും കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാൻഡന്റുമായ വിപിൻ ആണ് ഹെലികോപ്റ്റർ പറത്തിയത്. കമാൻഡന്റ് സിഇഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്ട്ല എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകടത്തിൽ സുനിൽ ലോട്ട്ലയ്ക്ക് പരിക്കേറ്റു. അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം ക്രെയിൻ ഉപയോഗിച്ച് ഹെലികോപ്റ്റർ ഉയർത്തിയ ശേഷമാണ് തുറന്നത്.