അഹമ്മദാബാദ്: ഐപിഎല്ലിലെ ആദ്യ മത്സരത്തിനൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടി. എം.എസ്. ധോണിക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിശീലനത്തിനിടെ ധോണിയുടെ കാൽമുട്ടിന് പരിക്കേറ്റതായി ഇൻസൈഡ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു. ഇതോടെ ഗുജറാത്തിനെതിരായ ഉദ്ഘാടന മത്സരത്തിൽ ധോണി കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. സംഭവത്തെക്കുറിച്ച് ടീം പ്രതികരിച്ചിട്ടില്ല.
ധോണി കളിച്ചില്ലെങ്കിൽ ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സായിരിക്കും ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുക. ഉദ്ഘാടന മത്സരത്തിനായി ധോണിയും ടീമും ബുധനാഴ്ച അഹമ്മദാബാദിലെത്തിയിരുന്നു. ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ ബെൻ സ്റ്റോക്സ് പന്തെറിയില്ലെന്ന് ടീം അറിയിച്ചിട്ടുണ്ട്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇടത് കാലിനേറ്റ പരിക്കിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിക്കാത്തതിനാലാണിത്.
ടീമിലെ ബാറ്ററുടെ റോളിൽ സ്റ്റോക്സ് ടീമിൽ കാണുമെന്ന് ചെന്നൈയുടെ ബാറ്റിങ് കോച്ച് മൈക്ക് ഹസി പറഞ്ഞു. ലേലത്തിൽ 16.25 കോടി രൂപയ്ക്കാണ് സ്റ്റോക്സിനെ ചെന്നൈ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ രാജസ്ഥാന്റെ താരമായിരുന്നു ബെൻ സ്റ്റോക്സ്. കഴിഞ്ഞ ഐപിഎല്ലിൽ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്.